തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്ലിഫ്ഹൗസിലേക്ക് നടത്തിയ സങ്കടമാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗിക ചര്‍ച്ച നടത്തുകയാണ്.
എന്നാല്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സങ്കടയാത്ര നടത്തിയത്. ദുരിതബാധിതരെ അനുകൂലിച്ച് സാമൂഹിക പ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റ് സമരപ്പന്തലില്‍ നടത്തി വരുന്ന പട്ടിണി സമരം അഞ്ചാംദിവസത്തിലേക്ക് എത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. അതിനിടെ കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രസ്താവന നടത്തിയതും വിവാദമായി. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്.
ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ ആദ്യം 1905 പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെപട്ടികയില്പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: