നാഗ്പൂര്‍: ഭാരതത്തെ ഉയര്‍ത്താനുള്ള ഉത്തരവാദിത്തം ഭാരതീയര്‍ക്ക് മാത്രമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതം വളരാന്‍ മറ്റേതെങ്കിലും രാജ്യം സഹായിക്കുമെന്ന് കരുതരുത്. നമ്മുടെ സങ്കല്പങ്ങളെ മനോഹരവും ഭവ്യവുമായി പൂര്‍ത്തിയാക്കുന്നതിലൂടെ ലോകത്ത് ധര്‍മ്മം സ്ഥാപിക്കപ്പെടും. ഭാരതം വളരുകയും ലോകത്തെ രക്ഷിക്കുകയും ചെയ്യും. അത് നിയതിയുടെ തീരുമാനമാണ്. അയോദ്ധ്യാപുരിയില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥാനത്ത് നമ്മള്‍ സങ്കല്പിച്ചതിലും ഗംഭീരവും മനോഹരവുമായി ഭവ്യക്ഷേത്രം ഉയര്‍ന്നതുപോലെ നാമത് യാഥാര്‍ത്ഥ്യമാക്കും, മോഹന്‍ ഭാഗവത് പറഞ്ഞു. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിന് ചുക്കാന്‍ പിടിച്ച മഹത് വ്യക്തികളെ ആദരിക്കാന്‍ രേശിംബാഗിലെ മഹര്‍ഷി വ്യാസ് സഭാഗൃഹത്തില്‍ ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
ശ്രീരാമന്റെ ഇച്ഛാശക്തി കൊണ്ടാണ് ക്ഷേത്രം ഉയര്‍ന്നതെന്ന് പറയാറുണ്ട്. എന്നാല്‍ എല്ലാവരും അവരവരുടെ കൈയിലെ കമ്പുകള്‍ കൊണ്ട് താങ്ങിയപ്പോഴാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ധനം ഉയര്‍ത്താന്‍ ചെറുവിരല്‍ അനക്കിയതെന്ന് മറക്കരുത്. രാമക്ഷേത്രനിര്‍മ്മാണത്തില്‍ എല്ലാ ഭാരതീയരും പങ്കാളികളായി. അതുപോലെ ലോകത്ത് ധര്‍മ്മം സ്ഥാപിക്കാന്‍ ഭാരതം ഉയരണം. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുംവരെ, ഭാരതം ഒരു ഹിന്ദു രാഷ്‌ട്രമാണെന്ന വസ്തുതയെ പരിഹസിച്ചവരുണ്ടായിരുന്നു. ഇന്ന്, അതേ ആളുകള്‍ ഇത് ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ അത് പ്രഖ്യാപിക്കേണ്ട ഒന്നല്ല, സൂര്യോദയം പോലെ വസ്തുതയാണ്.
എതിര്‍പ്പ് മനസ്സില്‍ ആവേശം സൃഷ്ടിക്കും. അവഗണന നമ്മളില്‍ ചെയ്യേണ്ടത് ചെയ്യാനുള്ള ശാഠ്യം വളര്‍ത്തും. എന്നാല്‍ അനുകൂല സാഹചര്യങ്ങള്‍ നമ്മെ സുഖാലസ്യത്തിലാക്കും. ഇന്ന് രാജ്യത്തിനും സമൂഹത്തിനും നിരവധി നേട്ടങ്ങളുണ്ട്, പക്ഷേ നമ്മള്‍ അതില്‍ അലംഭാവം കാണിക്കരുത്. രാമരാജ്യം സ്ഥാപിതമായത് രാജാവിലൂടെ മാത്രമല്ല, അത് ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.
സനാതന ധര്‍മ്മത്തിന്റെ ഉയര്‍ച്ചയ്‌ക്ക് ഭാരതത്തിന്റെ വളര്‍ച്ച അനിവാര്യമാണെന്ന് 150 വര്‍ഷം മുമ്പ് മഹര്‍ഷി അരവിന്ദന്‍ പ്രഖ്യാപിച്ചു. ഉയര്‍ച്ചയുടെ തുടക്കം 1857ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ സംഘടിത സായുധ സ്വാതന്ത്ര്യപ്രക്ഷോഭത്തിലൂടെ ആരംഭിച്ചുവെന്ന് വിചാരിക്കുക. 2014ല്‍, ലണ്ടനിലെ ഗാര്‍ഡിയന്‍ എഴുതി, ‘ഇതാ ഈ ദിവസം, ഭാരതീയര്‍ ആത്യന്തികമായി ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രരായിരിക്കുന്നു. സാങ്കേതികമായി, 1947 ഓഗസ്റ്റ് 15ന് ബ്രിട്ടന്‍ ഭാരതത്തോട് വിട പറഞ്ഞിട്ടുണ്ടാകാം, എന്നാല്‍ ഞങ്ങള്‍ക്ക് അത് ഇപ്പോഴും ഉറപ്പില്ലായിരുന്നു.’ എന്താണ് ഗാര്‍ഡിയന്റെ ഈ വാദത്തിന്റെ അര്‍ത്ഥം എന്ന് ചിന്തിക്കണം.
ഭാരതം ഉയരണം. പക്ഷേ ഏത് തരത്തിലാണ് ഉയരേണ്ടത്? ഭാരതം എന്നത് ഇന്ത്യയാണോ? ഈ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നു. ഇത്രയും വലിയ ഒരു ജനകീയ പ്രസ്ഥാനം ഇല്ലായിരുന്നുവെങ്കില്‍, ക്ഷേത്രം നിര്‍മ്മിക്കപ്പെടുമായിരുന്നോ? അത് സംഭവിച്ചു. അധികാരത്തിലിരിക്കുന്നവര്‍ അതിന് തയാറായില്ലെങ്കില്‍ രാമക്ഷേത്രം സാധ്യമാകുമായിരുന്നോ? അവര്‍ ആ തീരുമാനമെടുത്തു. എന്നാല്‍ എന്താണ് അടിസ്ഥാനം. ഓരോ ഭാരതീയനും രാമക്ഷേത്രനിര്‍മാണത്തില്‍ അവന്റെ മരക്കഷ്ണവും വച്ചു. ഭഗവാന്‍ രാമന്റെ വിരല്‍ അതില്‍ അത്ഭുതം പ്രവര്‍ത്തിച്ചു. ഇതാണ് ശരിയായ പ്രക്രിയ, സര്‍സംഘചാലക് പറഞ്ഞു.
സംഘം എങ്ങനെയാണ് നൂറ് വര്‍ഷം യാത്ര ചെയ്തത്. സംഘത്തിന് ഒന്നുമില്ലായിരുന്നു: പ്രശസ്തിയില്ല, അധികാരമില്ല, പരസ്യമില്ല, വിഭവങ്ങളില്ല. ഡോ. ഹെഡ്ഗേവാര്‍ സഹപ്രവര്‍ത്തകരെ നേടി. ഭാരതം ഹിന്ദു രാഷ്‌ട്രമാണെന്ന് ഉറക്കെപ്പറഞ്ഞു. ആളുകള്‍ ചിരിച്ചു, പക്ഷേ ഇന്ന് അവര്‍ അത് വിശ്വസിക്കുന്നു. പ്രവര്‍ത്തകര്‍ക്ക് ഡോക്ടര്‍ജിയുടെ വാക്കുകളില്‍ ഹൃദയത്തില്‍ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ ഒന്നും വകവയ്‌ക്കാതെ ലക്ഷ്യത്തിലേക്ക് തുഴഞ്ഞുകൊണ്ടേയിരുന്നത്. ലക്ഷ്യസ്ഥാനം എപ്പോഴെത്തുമെന്ന് ആര്‍ക്കും അറിയില്ലെങ്കിലും അവര്‍ വിശ്രമമില്ലാതെ. തുഴഞ്ഞുകൊണ്ടേയിരുന്നു.
രാമരാജ്യത്തിന്റെ അടിത്തറയായി രാമായണം വിവരിക്കുന്നത് ശ്രീരാമന്റെ ഗുണങ്ങളാണ്. നമുക്കിനി ആ ഗുണങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഹൃദയങ്ങളില്‍ അയോദ്ധ്യ സൃഷ്ടിക്കണം. രാഷ്‌ട്രത്തിനായി ക്ഷേത്രം നിര്‍മിക്കണം. രാമരാജ്യത്തിലെ ജനങ്ങളെപ്പോലെ പെരുമാറണം. നമ്മളിലൂടെ, ആ പെരുമാറ്റം സമൂഹത്തില്‍ പടരണം. ഭാരതത്തിന്റെ ഉയര്‍ച്ച എത്ര വേഗത്തില്‍ സംഭവിക്കുമെന്ന് നമ്മള്‍ തീരുമാനിക്കണം. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഹിന്ദു സമൂഹത്തിന് വളരെയധികം ശക്തിയുണ്ട്, നമ്മള്‍ ഒരുമിച്ച് ആ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഒരു ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ കഴിയു, സര്‍സംഘചാലക് പറഞ്ഞു.
ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സമിതി അധ്യക്ഷന്‍ ഭയ്യാജി ജോഷി, ഉപാധ്യക്ഷന്‍ ശ്രീധര്‍ ഗാഡ്‌ഗെ, ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായി, ഗോവിന്ദ ദേവ് ഗിരി മഹാരാജ് എന്നിവര്‍ സംസാരിച്ചു.
നൃപേന്ദ്ര മിശ്ര, ജഗദീഷ് ആഫലെ, ഗിരീഷ് സഹസ്ത്രഭോജനി, ജഗന്നാഥ് ഗുള്‍വെ, ആശിഷ് സോംപുര,നിഖില്‍ സോംപുര, അരുണ്‍ യോഗിരാജ്, ജയ് കാകതികര്‍, മനിഷ് ത്രിപാഠി, സത്യനാരായണ പാണ്‌ഡെ, അനില്‍ സുതാര്‍, കേശവ് ശര്‍മ്മ, വിനോദ് ശുക്ല, രാജീവ് ദുബെ, മനീഷ് ദാധിച്ച്, വിനോദ് മേത്ത, അങ്കുര്‍ ജെയിന്‍, രാജു കുമാര്‍ സിങ്, എ.വി.എസ്. സൂര്യ ശ്രീനിവാസ് നരേഷ് മാളവ്യ, പരേഷ് സോംപുര, നാഥ് അയ്യര്‍, സഞ്ജയ് തിവാരി, ശരദ് ബാബു ജി, അനില്‍ മിശ്ര, ഗോപാല്‍. ചമ്പത് റായ് ഗോവിന്ദദേവ് ഗിരി മഹാരാജ്, വാസുദേവ് കാമത്ത്, റംസാന്‍ഭായ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
















