തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഇലക്ഷന് കമ്മീഷന് പ്രതിനിധി ഫെബ്രുവരിയില്‍ കേരളത്തിലെത്തും.
ചീഫ് സെക്രട്ടറി, ചീഫ് ഇലക്ട്രല്‍ ഓഫീസര്‍, പോലീസ് മേധാവി എന്നിവരുമായി കഴിഞ്ഞ ദിവസം ഇലക്ഷന് കമ്മീഷന് വീഡിയോ കോണ്‍ഫറന്‍സ് നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇവിടത്തെ തയ്യാറെടുപ്പില്‍ കമ്മീഷന് പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയതായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു. മാവോയിസ്റ്റ്, തീവ്രസ്വഭാവ സംഘടനകളുടെ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്താന്‍ കമ്മീഷന് പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. പ്രശ്നസാധ്യത, അതീവ പ്രശ്നസാധ്യത പോളിംഗ് സ്റ്റേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കും. ഒരു സ്ഥലത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഐജി മുതല്‍ എസ്ഐ വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കണം.
സ്വന്തം ജില്ലയില്‍ നിയമനം നല്‍കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാന വിശദാംശങ്ങള്‍ ചോദിച്ചു മനസിലാക്കി. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് എത്ര കമ്പനി കേന്ദ്രസേന ആവശ്യമായി വരുമെന്നത് സംബന്ധിച്ച വിശദവിവരങ്ങളും തേടി. കേരളത്തിന്റെ അതിര്‍ത്തി മേഖലകളിലൂടെ അനധികൃത മദ്യവും പണവും വരുന്നത് തടയുന്നതിന് പരിശോധന കര്‍ശനമാക്കും.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളുടെ വിശദാംശങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ അന്വേഷിച്ചു. തീരുമാനമാകാത്ത കേസുകളില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഡിജി പിക്ക് നിര്‍ദ്ദേശം നല്കി. റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ ഒഴിവുകള്‍ എത്രയും വേഗം നികത്തണമെന്ന് കമ്മീഷന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: