ന്യൂദല്‍ഹി: സൈനിക കരുത്തിന്റെയും സ്ത്രീ ശക്തിയുടെയും വിളംബരമായി രാജ്പഥിലെ റിപ്പബ്ലിക് പരേഡ്. എഴുപതാമത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമഫോസെയെ സാക്ഷിയാക്കി രാജ്യത്തിന്റെ പ്രതിരോധ ശേഷി ഇന്ത്യ ലോകത്തോട് വിളിച്ചുപറഞ്ഞപ്പോള്‍ തിളങ്ങിയത് നേതൃത്വം വഹിച്ച വനിതാ രത്‌നങ്ങള്‍. വനിതയായ ലഫ്റ്റനന്റ് ഭാവന കസ്തൂരിയാണ് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ പരേഡില്‍ സൈന്യത്തെ നയിച്ചത്.
ആര്‍മി സര്‍വീസ് കോര്‍പ്‌സ് വിഭാഗത്തെയാണ് കസ്തൂരി നയിച്ചത്. മേജര്‍ ഖുശ്ബൂ കന്‍വാറിന്റെ നേതൃത്വത്തില്‍ അസം റൈഫില്‍സിന്റെ വനിതാ ബറ്റാലിയനും ആദ്യമായി പരേഡില്‍ പങ്കെടുത്തു. നാവിക സേനാ സംഘത്തെ നയിച്ചത് കണ്ണൂര്‍ സ്വദേശി ലഫ്റ്റനന്റ് കമാന്‍ഡര്‍ അംബിക സുധാകരനാണെന്നത് കേരളത്തിനും അഭിമാനം പകര്‍ന്നു. വ്യോമ സേനയെ നയിച്ചത് ഫ്‌ളയിങ് ഓഫീസര്‍, കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനായിരുന്നുവെന്നത് മലയാളിക്ക് ഇരട്ടി മധുരമായി. 33 പുരുഷന്മാര്‍ അടങ്ങുന്ന പിരമിഡ് ആകൃതിയിലുള്ള മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ടീമിനെ നയിച്ചത് വനിതയായ ക്യാപ്ടന്‍ ശിഖ സുരഭിയും.
രാജസ്ഥാനിലെ ജയ്‌പുര്‍ സ്വദേശിനിയായ ഖുശ്ബു ബസ് കണ്ടക്ടറുടെ മകളാണ്. അഭിമാന നിമിഷമാണെന്നും ഏത് പെണ്‍കുട്ടിക്കും അവളുടെ സ്വപ്‌നം സഫലമാക്കാന്‍ സാധിക്കുമെന്നും ഖുശ്ബു പറഞ്ഞു. മുഴുവന്‍ പെണ്‍കുട്ടികളും തന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന് ഭാവന കസ്തൂരി ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആദ്യമായി ഇത്ര കരുത്തുറ്റ വനിതാ സാന്നിധ്യം പരേഡില്‍ അണിനിരന്നതിനെ അഭിനന്ദിക്കുകയാണ് ലോകം. ഇതാണ് യഥാര്‍ഥ സ്ത്രീശാക്തീകരണമെന്നും സ്ത്രീ നവോത്ഥാനമെന്നും ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയ.
ബ്രിട്ടീഷുകാര്‍ ചിട്ടപ്പെടുത്തിയ മാര്‍ഷല്‍ ട്യൂണിന് പകരം രാജ്യത്തിന്റെ തനത് വാദ്യഘോഷ ഉപകരണങ്ങള്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ശംഖനാദം ഉപയോഗിച്ചുവെന്ന പ്രത്യേകതയും ഇത്തവണത്തെ പരേഡിനുണ്ട്. എം 777 എടു ഹൊവിസ്റ്റര്‍ പീരങ്കി ഉള്‍പ്പെടെ രാജ്യത്തിന്റെ കരുത്ത് പ്രകടമാക്കുന്നതായിരുന്നു പ്രദര്‍ശനം. സൈനിക വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടന്നു.
















