വയനാട്: വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വാഹനങ്ങളും നിരവധി ആളുകളും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം. കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തനം ആരംഭിച്ചു.
മണ്ണ് വലിയതോതിൽ ഇടിഞ്ഞ് പാലത്തിലേക്ക് വീണുവെന്നാണ് വിവരം. കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ അപകടസ്ഥലത്തെത്തി. ബത്തേരിയിൽ നിന്നും മാനന്തവാടിയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്.
തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നും വിവരം ഉണ്ട്. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖ് നിർദേശം നൽകി. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മേപ്പാടിക്ക് സമീപമാണ് അപകടം.
മീനാക്ഷി പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിച്ചു. മണ്ണിടിച്ചിനെ തുടർന്ന് മേപ്പാടി – ചൂരൽ മല റോഡിൽ ഗതാഗതം തടസം ഉണ്ടായി. ഇന്നലെ വയനാട്ടിൽ അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 226 എം എം മഴ രേഖപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടില്‍ എത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
















