ന്യൂദല്‍ഹി: അയ്യപ്പഭക്തര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ അതിശക്തമായ പ്രത്യാഘാതം നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ ബിജെപി ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹ റാവു മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ജി.വി.എല്‍. കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ അക്രമങ്ങള്‍ നടക്കുന്നത്. സിപിഎമ്മുകാര്‍ പന്തളത്ത് അയ്യപ്പഭക്തനായ ചന്ദ്രന് ഉണ്ണിത്താനെ കല്ലെറിഞ്ഞുകൊന്നു. കണ്ണൂരില്‍ വയോവൃദ്ധനായ വിഭാഗ് സംഘചാലക് സി. ചന്ദ്രശേരനെ ആക്രമിച്ചു. വീടു തകര്‍ത്തു. അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഒത്താശയോടെ അയ്യപ്പഭക്തരെ സിപിഎം ക്രിമിനലുകള്‍ ആക്രമിക്കുകയാണ്. കലാപത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി പിണറായി വിജയന് മാത്രമാണ്. ബിജെപിയുടേയും ആര്‍എസ്എസിന്റെയും നേതാക്കള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്.
ഭീകരവാദ ശക്തികളും സിപിഎമ്മിനൊപ്പം അക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്നു എന്നത് ഗുരുതരമാണ്. അക്രമികള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ഭരണഘടനാപരമായ കടമ നിര്‍വഹിക്കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും തയ്യാറാവുമെന്നും നരസിംഹറാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: