തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചപ്പോള്‍ സംസ്ഥാനത്തുയര്‍ന്ന പ്രതിഷേധത്തെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാന്‍ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് വി. മുരളീധരന്‍ എംപി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ നീക്കം മനസിലാക്കി, പ്രകോപിതരാകാതെ ബിജെപിയുടേയും ആര്‍എസ്എസിന്റേയും പ്രവര്‍ത്തകര്‍ നിലകൊള്ളുകയും അയ്യപ്പഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് ശ്രമിക്കേണ്ടത്.
മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് യുവതികളെ സര്‍ക്കാര്‍ ശബരിമല സന്നിധാനത്ത് എത്തിച്ചപ്പോള്‍തന്നെ അയ്യപ്പഭക്തരുടെ പ്രതിഷേധം ഉയരുകയായിരുന്നു. ഈ പ്രതിഷേധത്തിന്റെ തുടക്കത്തില്‍തന്നെ പിന്നില്‍ സംഘപരിവാറാണെന്ന പ്രഖ്യാപനമാണ് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി നടത്തിയത്. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ ആസൂത്രിതമായ നീക്കമായിരുന്നു ഈ പ്രസ്താവനക്കു പിന്നില്‍.
പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ സംഘപരിവാറാണെന്ന പ്രഖ്യാപനത്തിലൂടെ സ്വന്തം അണികളെ അക്രമത്തിനു പ്രേരിപ്പിക്കുയാണ് മുഖ്യമന്ത്രി ചെയ്തത്. തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടേയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകരേയും അവരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി ആക്രമിക്കാന്‍ തുടങ്ങിയത്. പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താനെ കല്ലെറിഞ്ഞാണ് സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. എന്റെ വീട്ടിലേക്കും ബോംബെറിഞ്ഞ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നത്.
സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സിപിഎമ്മും സര്‍ക്കാരുമാണ്. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ അയ്യപ്പഭക്തര്‍ക്കുള്ള പ്രതിഷേധം പുറത്തുവരാതിരിക്കാനുള്ള സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അജണ്ടയാണ് അക്രമങ്ങളിലൂടെ നടപ്പാക്കപ്പെട്ടതെന്നും വി. മുരളീധരന്‍ എംപി പറഞ്ഞു.
















