തിരുവനന്തപുരം: കേരളഭരണം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലീസിന്റെ അതിഥിയാക്കി, എസ്പി വിളിച്ചുപറഞ്ഞ്, യുവതികളെ ദര്‍ശനം നടത്തിക്കണമെന്ന് ഒരു കോടതിയും വിധി പ്രഖ്യാപിച്ചിട്ടില്ല. അത്തരം വിധി പുറപ്പെടുവിക്കുന്നത് എകെജി സെന്ററാണ്. എകെജി സെന്ററിന്റെ വിധി നടപ്പാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. രണ്ട് യുവതികളെ ശബരിമലയിലേക്ക് കടത്തിക്കൊണ്ടുപോയത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മോ പോലീസോ പ്രതികളാകുന്ന ഏതുസംഭവവും ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗിച്ച് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ശബരിമല വിഷയവുമായി ഇതിനു മുമ്പ് നടന്ന രണ്ട് ആത്മഹത്യകളും മഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം സ്വാഭാവിക മരണമാക്കി മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുന്‍പ് എന്തിനാണ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രസ്താവന.
ഭരണകൂടം ഇരന്നുവാങ്ങിയ സംഘര്‍ഷാന്തരീക്ഷമാണ് സംസ്ഥാനത്ത് നടക്കുന്നത്. തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ഇടപെടില്ലെന്ന് പറഞ്ഞ് മാറ്റിവച്ചു. മനീതികളെ കൊണ്ടുവന്ന സംഭവത്തില്‍ കേരള ഹൈക്കോടതി പോലീസിനോട് വിശദീകരണം ചോദിച്ചിരിക്കുന്നു.
ആചാരലംഘനം ഉണ്ടായാല്‍ എന്തുചെയ്യണം, എന്തുചെയ്യണ്ട എന്ന് സുപ്രീംകോടതി വിധിയില്‍ എവിടേയും പറഞ്ഞിട്ടില്ല. ക്ഷേത്രത്തെ സംബന്ധിച്ച് തന്ത്രിയാണ് ആചാരങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിലുള്ള നിയമപ്രകാരം കേരളസര്‍ക്കാരിന് ശബരിമലയില്‍ നേരിട്ട് ഇടപെടാന്‍ അവകാശമില്ല.
വാര്‍ത്തകള്‍ക്ക് സത്യത്തോടാണ് പ്രതിബദ്ധത. ഭരണഘടന അനുശാസിക്കുന്ന നാട്ടില്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വിളിച്ചുപറയുന്നത് മതേതരമുഖമുള്ള വാര്‍ത്തകള്‍ കൊടുക്കണമെന്നാണ്. സിപിഎം ഫ്രാക്ഷന്‍ ഉണ്ടാക്കിയപ്പോള്‍ മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സിപിഎം നേതൃത്വത്തോട്് ആവശ്യപ്പെടുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
















