തിരുവനന്തപുരം: ഏതു വിധത്തിലെങ്കിലും യുവതികളെ മലചവിട്ടിക്കുക എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാശിയുടെ ഭാഗിക വിജയമായിരുന്നു ഇന്നലത്തേത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തിയ നീക്കങ്ങളിലൂടെയാണ് രണ്ടുപേരെ ഇരുട്ടിന്റെ മറവില്‍ സന്നിധാനത്തെത്തിക്കാനായത്.
നേരത്തെ യുവതികളെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇത് പോലീസിനും സര്‍ക്കാരിനും വലിയ നാണക്കേട്് ഉണ്ടാക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതികള്‍ക്ക് സര്‍വസുരക്ഷയും ഒരുക്കി പമ്പവരെ എത്തിച്ചെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് അവര്‍ പേടിച്ചോടിയതും പോലീസിനാണ് നാണക്കേട് ഉണ്ടാക്കിയത്. പിന്നീട് കനകദുര്‍ഗയേയും ബിന്ദുവിനേയും നടപ്പന്തലിനടുത്തുവരെ കൊണ്ടു പോയെങ്കിലും തിരിച്ചിറക്കേണ്ടി വന്നു.
യുവതികളെ കയറ്റും എന്നു പറഞ്ഞ് സര്‍ക്കാരും അനുവദിക്കില്ലെന്ന് പറഞ്ഞ് വിശ്വാസികളും നേര്‍ക്കുനേര്‍ നിന്നപ്പോള്‍ ജയം വിശ്വാസികള്‍ക്കൊപ്പം മാത്രമായിരുന്നു. നേരായ മാര്‍ഗ്ഗത്തിലൂടെ യുവതീപ്രവേശനം സാധ്യമാകില്ലെന്ന് വ്യക്തമായതോടെയാണ് ചതിയുടെ മാര്‍ഗ്ഗം സര്‍ക്കാര്‍ തേടിയത്. മുഖ്യമന്ത്രി തന്നെയാണ് ചുക്കാന്‍ പിടിച്ചത്. കോട്ടയം എസ്പി ഹരിശങ്കറിനെക്കൊണ്ട് നടപ്പാക്കുകയും ചെയ്തു.
ശബരിമലയില്‍നിന്ന് തിരിച്ചിറങ്ങേണ്ടിവന്ന ബിന്ദുവിനേയും കനകയേയും പോലീസ് സംരക്ഷണയില്‍തന്നെ സൂക്ഷിച്ചു. വനിതാമതില്‍ കഴിഞ്ഞ ഉടന്‍ മലകയറ്റാം എന്ന ഉറപ്പിന്മേലായിരുന്നു ഇത്. ഇവരുടെ വീട്ടുകാരുമായി സിപിഎം പ്രാദേശിക നേതാക്കളും ഹരിശങ്കറും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. യുവതികള്‍ക്ക് അകമ്പടി പോകാന്‍ സഖാക്കളായ പോലീസുകാരെ പ്രത്യേകം തെരഞ്ഞടുത്തു
നക്‌സലുകളായ രണ്ടുപേരെ മലചവിട്ടിച്ചതോടെ എന്തു രാഷ്‌ട്രീയനേട്ടം എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. ശബരിമല കയറാന്‍ ശ്രമിച്ച വനിതകളാരും വിശ്വാസികള്‍ അല്ലായിരുന്നു എന്നു മാത്രമല്ല മാവോയിസ്സ് നക്‌സല്‍ പശ്ചാത്തലം ഉള്ളവരുമായിരുന്നു.
ശബരിമല പ്രശ്‌നം മുതലാക്കി സംസ്ഥാനത്ത് തീവ്ര ഇടതു പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുന്നതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടി വരും. ഭരണാധികാരി എന്ന നിലയില്‍ പിണറായിയുടെ പരാജയവും കൂടിയാണ് ചതിയിലൂടെയുള്ള രാഷ്‌ട്രീയ നീക്കം.
















