കൊച്ചി: അന്താരാഷ്ട്ര ലഹരി മാഫിയാ ഗാങ്ങിലെ നാലു പേര്, നാലു കോടിരൂപയുടെ ഹാഷിഷുമായി പിടിയില്‍. കൊച്ചി സിറ്റി ഷാഡോ പോലീസാണ് ഇവരെ പുതുവത്സരത്തലേന്ന് കണ്ടെത്തിയത്.
ദക്ഷിണേന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ വഴി തായ്ലന്ഡ്, സിങ്കപ്പൂര്‍, മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ലഹരി മരുന്ന് കടത്തുന്നവരാണിവര്. ഹോങ്കോങ്ങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഡ്രഗ് കാര്‍ട്ടലില്‍ ‘കോനാ ഗോള്‍ഡ്’ എന്ന പേരില്‍ അറിയപ്പെടുന്ന മയക്ക്മരുന്ന് മാഫിയാ സംഘത്തില്‍പ്പെട്ടവരാണ് നാലുപേരും.
അസീം ഹബീബ് (33), ഷിഫാഫ് ഇബ്രാഹിം (30), മുഹമ്മദ് സഫോഫ് (35) എന്നിവര്‍ മാലദ്വീപുകാരും ആന്റണി സാമി (30) തമിഴ്നാട് കുളമാണിക്കം സ്വദേശിയുമാണ്. ഷാമ്പൂ കുപ്പികളില്‍ നിറച്ച നിലയിലുള്ള ഒന്നര ലിറ്ററോളം ഹൈ ഗ്രേഡ് ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. മാര്‍ക്കറ്റില്‍ ഇതിന് നാല് കോടി രൂപയിലധികം വില വരും. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സൈബര്‍സെല്ലിന്റ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
വിദേശ വിനോദസഞ്ചാരികളെന്ന നിലയില്‍ നഗരത്തിലെത്തിയ ഇവര്‍ ഹോട്ടലുകളില്‍ മാറിമാറി താമസിക്കുകയായിരുന്നു. മേനക ജങ്ഷനിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് കൊച്ചി സിറ്റി ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്.
തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നെത്തിച്ച ‘ഹാഷിഷ് ഓയില്‍’ നെടുമ്പാശേരി വിമാനത്താവളം വഴി മാലദ്വീപിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് ഡിസിപി ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു.
പ്രതികള്‍ ഡിസംബറില്‍ നിരവധി തവണ മാലദ്വീപ്, തായ്ലന്‍ഡ്്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് പാസ്പോര്‍ട്ട് പരിശോധനയില്‍ വ്യക്തമായി.
അഞ്ച് ദിവസത്തിലധികമായി ഷാഡോ സംഘം പ്രതികളെ നിരീക്ഷിച്ച് വരുകയായിരുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സിഐ അനന്തലാല്‍, ഷാഡോ എസ്ഐ എ.ബി. വിബിന്, സിപിഒമാരായ അഫ്സല്, ഹരിമോന്, സാനു, വിനോദ്, സനോജ്, സാനുമോന്, വിശാല്‍, സുനില്‍, അനില്‍, യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: