കോട്ടയം: ഡിവൈഎഫ്‌ഐ സംഘത്തിന്റെ പള്ളിയാക്രമണത്തിനിടെ ക്രൂരമായ മര്‍ദനത്തിന് ഇരയായ യുവതികളും കുട്ടികളും നീതിക്കായി തെരുവില്‍. സ്ത്രീ ശാക്തീകരണത്തിനും നവോത്ഥാനത്തിനുമായി മതില്‍നിര്‍മാണം തകൃതിയായി നടക്കേവയാണ് അവര്‍ നീതിക്കായി യാചിക്കുന്നത്. ആക്രമണത്തിനിടെ ഡിവൈഎഫ്‌ഐ സംഘത്തിന്റെ അപമാനത്തിന് ഇരയായ യുവതികള്‍ കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഭവങ്ങള്‍ വിവരിച്ച് പൊട്ടിക്കരഞ്ഞു. സംഭവത്തിന് ശേഷം വീടുകളില്‍ കിടന്നുറങ്ങാന്‍ ഭയമാണെന്നും പള്ളിയിലാണ് താമസിക്കുന്നതെന്നും അവര്‍ കണ്ണീരോടെ പറഞ്ഞു.
കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ പാത്താമുട്ടം കുമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ചാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചത്. എന്നാല്‍ സംഭവത്തില്‍ കുറ്റക്കാരായ ഡിവൈഎഫ്‌ഐക്കാരെ രക്ഷിക്കുന്ന നിലപാടാണ് ജില്ലാ പോലീസ് മേധാവി സ്വീകരിച്ചത്. നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയാക്കപ്പെട്ട സംഘം ജാമ്യത്തില്‍ പുറത്തിറങ്ങി. നീതി നിഷേധിക്കപ്പെട്ട യുവതികളും കുട്ടികളും അടങ്ങുന്ന സംഘം ഇന്നലെ കോട്ടയം ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ ധര്‍ണ നടത്തി. 23ന് ക്രിസ്തുമസ് കരോളുമായി ഇറങ്ങിയ സംഘത്തെയാണ് രാത്രി നാല്‍പ്പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. രാത്രി 8 മണിക്കാണ് ആദ്യ ആക്രമണം ഉണ്ടായത്. 10 മണിയോടെ വീണ്ടും ആക്രമണം ഉണ്ടായി.
ആക്രമണം നടന്നിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തിയത്. കരോള്‍ സംഘത്തിന് നേരെ ഡിവൈഎഫ്‌ഐക്കാര്‍ നഗ്നതാപ്രദര്‍ശനം നടത്തിയത് ചോദ്യം ചെയ്തതാണ് കാരണം. തുടര്‍ന്ന് കരോള്‍ സംഘത്തിന് നേരെ ആക്രമണം അഴിച്ച് വിട്ടു. പ്രാണരക്ഷാര്‍ഥം പള്ളിയില്‍ ഓടിക്കയറിയ യുവതികളും കുട്ടികളും അടങ്ങുന്ന സംഘത്തെ പിന്നാലെയെത്തി പള്ളിയില്‍ കയറി ആക്രമിച്ചു. പള്ളി അടിച്ചുതകര്‍ത്തു. കരോള്‍ സംഘത്തിന് തയാറാക്കിയ ഭക്ഷണം വലിച്ചെറിഞ്ഞു.
യുവതികളോട് നഗ്നതാപ്രദര്‍ശനം നടത്താന്‍ അക്രമി സംഘം ആക്രോശിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചതായും യുവതികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍, ആക്രമണത്തിന് ഇരയായ യുവതികളെ കൂടാതെ ചര്‍ച്ച് സെക്രട്ടറി ജോണ്‍സണ്‍ പി.സി, സഭാ അംഗം വി.ജെ. പൗലോസ്, ജോണ്‍ പനച്ചിക്കാട് എന്നിവര്‍ പങ്കെടുത്തു.
















