ആലപ്പുഴ: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിട്ട പുന്നപ്ര- വയലാര്‍ സമരത്തിലെ രക്തസാക്ഷികളും സേനാനികളും ആരൊക്കെയാണെന്ന് കണ്ടെത്താന്‍ മൊബൈല്‍ ആപ്പുമായി സിപിഎം. സമരം നടന്ന് 72 വര്‍ഷം പിന്നിടുമ്പോഴാണ് സമരസേനാനികളെ തെരഞ്ഞ് സിപിഎം രംഗത്തെത്തുന്നത് എന്നതാണ് വിരോധാഭാസം.
സമരസേനാനികളുടെ വിവരശേഖരണത്തിന് വര്‍ഷങ്ങള്‍ മുമ്പ് പാര്‍ട്ടി നിയോഗിച്ച കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കാണ് ഇപ്പോള്‍ വിവരശേഖരണത്തിന് ഇറങ്ങിയിരിക്കുന്നത്. എല്ലാ വര്‍ഷവും തുലാമാസത്തില്‍ ആഘോഷപൂര്‍വം രക്തസാക്ഷി വാരാചാരണം നടത്തി പ്രതിജ്ഞ പുതുക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കപടത ഇതോടെ മറനീക്കിയെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇത്രയും കാലം സമരസേനാനികള്‍ ആരെന്നോ, എത്ര പേര്‍ കൊല്ലപ്പെട്ടെന്നോ പോലും അറിയാതെ സമരവാരാചരണം നടത്തി അണികളെയും സമരസേനാനികളുടെ കുടുംബങ്ങളെയും സിപിഎം വഞ്ചിക്കുകയായിരുന്നു എന്നാണ് വിമര്‍ശനം.
എഴുപതുകളിലും എണ്‍പതുകളിലും സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെന്‍ഷനുവേണ്ടി സമര്‍പ്പിച്ച അപേക്ഷകള്‍ മുഴുവന്‍ ശേഖരിച്ച് സ്‌കാന്‍ ചെയ്ത് എടുത്തുകൊണ്ടിരിക്കുകയാണെന്നാണ് തോമസ് ഐസക്ക് പറയുന്നത്. പ്രതിഭാതീരത്തിലെ മെന്റേഴ്‌സും മറ്റുചില സന്നദ്ധപ്രവര്‍ത്തകരും രണ്ടാഴ്ചയായി ഈ പണി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവര്‍ ഓരോരുത്തരുടെയും വീടുകള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍, രേഖകള്‍, കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുകയാണ് അടുത്തതായി ചെയ്യുക.
വീട്ടുകാരോടും അയല്‍ക്കാരോടും സംസാരിച്ച് ലഘുജീവിത കുറിപ്പ് തയ്യാറാക്കും. ഫോട്ടോകളും രേഖകളും സ്‌കാന്‍ ചെയ്ത് എടുക്കുന്നതിനാണ് പരിപാടി. വിവര ശേഖരണത്തില്‍ സഹായിക്കുന്നവര്‍ക്കായി മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും ഐസക്ക് വ്യക്തമാക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ കെ. ആര്‍. ഗൗരിയമ്മ പോലും വെളിപ്പെടുത്തിയ വി.എസ്. അച്യുതാനന്ദനും, പാര്‍ട്ടി രേഖകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട യഥാര്‍ഥ സമരസേനാനി കുന്തക്കാരന്‍ പത്രോാസിനെ പോലുള്ളവരും ഇപ്പോള്‍ തയ്യാറാക്കുന്ന കണക്കെടുപ്പില്‍ ഉള്‍പ്പെടുമോ എന്നാണ് ഉയരുന്ന ചോദ്യം.
















