ഇരിട്ടി (കണ്ണൂര്‍): തന്തോട് അളപ്രയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒതയമ്പത്ത് സരീഷ്, കരിയില്‍ ധനേഷ് എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
സുരേന്ദ്രന്‍ കുറുപ്പുംപുരക്കല്‍, രജിത്ത് ആലക്കാടന്‍, ഷിനു കുന്നുമ്മല്‍, റനീഷ് ചിറമ്മല്‍, സബിന്‍ കാനത്തില്‍ എന്നീ സി.പി.എം പ്രവര്‍ത്തകരെയാണ് ഇരിട്ടി എസ്‌ഐ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് ചുമത്തിയിരിക്കുന്നത്. കേസില്‍ മൊത്തം എട്ടു പ്രതികളാണുള്ളത്. മൂന്നുപേരെ ഇനിയും പിടികിട്ടാനുണ്ട്. ഇവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയായ സുരേന്ദ്രന്‍ കെഎസ്എഫ്ഇ ജീവനക്കാരനും അക്രമത്തില്‍ പരിക്കേറ്റ സരീഷിന്റെ അമ്മാവനുമാണ്. പ്രതികള്‍ എല്ലാവരും സജീവ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.
ഇക്കഴിഞ്ഞ ഇരുപത്തി മൂന്നാം തിയതിയായിരുന്നു സംഭവം. മണിക്കടവില്‍ ഗാനമേള കണ്ട് മടങ്ങുകയായിരുന്ന സരീഷിനെയും, ധനേഷിനെയും വാഹനം തടഞ്ഞു നിര്‍ത്തി സി.പിഎമ്മുകാര്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വെട്ടും അടിയുമേറ്റ് തലയ്‌ക്ക് മാരകമായി പരിക്കേറ്റ ഒതയമ്പേത്ത് സരീഷ് (32), കരിയില്‍ ധനേഷ് (30) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ രണ്ടുപേരും സഞ്ചരിച്ച കാര്‍ ഇരുപത്തഞ്ചിലധികം വരുന്ന അക്രമി സംഘം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഇവരെ വെട്ടി. ഇരുമ്പ്ദണ്ഡ് മുതലായ മാരകായുധങ്ങള്‍ കൊണ്ട് അടിച്ചു. കാറും അക്രമിസംഘം തകര്‍ത്തു. അക്രമത്തിന് ഒരാഴ്ച മുമ്പ് ഇവിടെ ഒരു ക്ഷേത്രത്തില്‍ നടന്ന ഭാഗവത സപ്താഹത്തിന്റെ ഭാഗമായ ചടങ്ങുകളില്‍ മേഖലയിലെ സിപിഎം കുടുംബങ്ങളില്‍ നിന്ന് നിരവധി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
കൂടാതെ നിരവധി പേര്‍ അടുത്ത കാലത്തായി ബിജെപി-ആര്‍എസ്എസ് സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും പ്രദേശത്തെ സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതെല്ലാമാണ് അക്രമത്തിനു പിന്നിലല്ലെന്നാണ് വിവരം.
















