കോഴിക്കോട്: വിശ്വാസസംരക്ഷണത്തിനായും ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള ഇടതുസര്‍ക്കാര്‍ നീക്കത്തിനെതിരായും, തെളിഞ്ഞ അയ്യപ്പജ്യോതി ജനപങ്കാളിത്തത്തില്‍ ചരിത്ര വിസ്മയമായി. 22 ലക്ഷത്തിലധികം പേര്‍ അണിനിരന്ന അയ്യപ്പജ്യോതി യുവതികളടക്കമുള്ള സ്ത്രീ സമൂഹത്തിന്റെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. പ്രചാരണ കോലാഹലങ്ങളും സാമ്പത്തിക ധൂര്‍ത്തുമില്ലാതെ സമൂഹം ഏറ്റെടുത്ത ജനകീയ ജ്യോതിയായി അതു മാറി.
ഡിസംബര്‍ 12ന് എറണാകുളത്ത് ഭാരത് ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന ഹിന്ദു നേതൃസമ്മേളനത്തിലാണ് അയ്യപ്പജ്യോതി തെളിയിക്കാനുള്ള ഐതിഹാസിക തീരുമാനമെടുത്തത്. നൂറ്റിയിരുപതോളം ഹിന്ദു സാമുദായിക സംഘടനകളുടെ സംയുക്ത തീരുമാനം നടപ്പിലാകാന്‍ 14 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളു. ചിട്ടയായ പ്രവര്‍ത്തനവും സാമുദായിക സംഘടനകള്‍, ക്ഷേത്ര കമ്മിറ്റികള്‍, പ്രാദേശിക ഹൈന്ദവ കൂട്ടായ്‌മകള്‍ എന്നിവയുടെ സര്‍വാത്മനാ ഉള്ള പിന്തുണയും ശബരിമല കര്‍മസമിതിക്ക് കരുത്തായി. കേരള പുലയര്‍ മഹാസഭ തുടങ്ങിയ പിന്നാക്ക സാമുദായിക സംഘടനകള്‍ ഒറ്റക്കെട്ടായി അയ്യപ്പജ്യോതിയുടെ വിജയത്തിനായി രംഗത്തെത്തി. സമീപകാല കേരള ചരിത്രത്തില്‍ പതിവില്ലാത്ത ഹൈന്ദവ മുന്നേറ്റമാണ് മഹാജ്യോതിയുടെ അത്ഭുതവിജയത്തിന് കാരണമായത്. സിപിഎം ഗ്രാമങ്ങളില്‍ നിന്നടക്കം ജ്യോതിയിലേക്ക് അണിചേരാന്‍ ഭക്തജനങ്ങള്‍ പ്രവഹിക്കുകയായിരുന്നു.
മാര്‍ഗദര്‍ശനം നല്‍കി കേരളത്തിലെ ആധ്യാത്മിക ആചാര്യന്മാരും രംഗത്തിറങ്ങിയതോടെ അയ്യപ്പജ്യോതിയുടെ തയാറെടുപ്പ് ഊര്‍ജിതമായി. എന്‍എസ്എസ് പരസ്യ പിന്തുണയുമായി രംഗത്തെത്തി. ആചാരലംഘനത്തിന് കൂട്ടു നില്‍ക്കില്ലെന്ന എസ്എന്‍ഡിപി നേതൃത്വത്തിന്റെ പ്രസ്താവനയും ദിശാസൂചകമായിരുന്നു.
സര്‍ക്കാരിന്റെ സമ്മര്‍ദവും സിപിഎമ്മിന്റെ പിന്തുണയുമായി വനിതാ മതിലിന് മാസങ്ങള്‍ക്കു മുമ്പേ തയാറെടുപ്പ് നടത്തുന്നതിനിടയിലാണ് ഞൊടിയിടകൊണ്ട് ശബരിമല കര്‍മസമിതി വിസ്മയം സൃഷ്ടിച്ചത്. കേരളത്തിന് പുറത്ത് മഹാരാഷ്‌ട്രയില്‍ 30, ഗുജറാത്തില്‍ 28, കര്‍ണാടകയില്‍ 113, തെലങ്കാനയില്‍ 61, തമിഴ്‌നാട്ടില്‍ 123 കേന്ദ്രങ്ങളിലുമായി ജ്യോതി തെളിഞ്ഞു.
ദല്‍ഹി, ഗോവ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. കേരളത്തിന് പുറത്ത് കിട്ടിയ പിന്തുണ കര്‍മസമിതിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഇതോടെയാണ് കര്‍മസമിതി വിപുലപ്പെടുത്തി ദേശീയതലത്തില്‍ രൂപീകരിച്ചത്.
സ്വന്തം ലേഖകന്‍
















