കൊച്ചി: ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ മാറിയ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയവും വിജയവുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ജനക്ഷേമത്തിന്റെ പഴയ കാല സങ്കല്‍പ്പം മാറി. അത് സാങ്കേതിക പരിജ്ഞാനത്തിന്റെ ആവശ്യകതയിലെത്തിയെന്ന് തിരിച്ചറിഞ്ഞ് നൈപുണ്യ പരിശീലനം നല്‍കിയതാണ് ഈ സര്‍ക്കാരിന്റെ നേട്ടമെന്ന് കുമാര മംഗലം പറഞ്ഞു. ജന്മഭൂമിയുടെ ഇന്‍ക്ലുസീവ് ഇന്ത്യാ ഇക്കണോമിക് ഫോറം 2018 -ല്‍ സംസാരിക്കുകയായിരുന്നു.
ഭിന്നശേഷിക്കാര്‍ക്ക് സഹായം, പെന്‍ഷന്‍ പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ സഹായം, പൊതുവിതരണം തുടങ്ങിയവയാണ് പൊതുവില്‍ ജനക്ഷേമ പരിപാടികളായി കണ്ടിരുന്നത് ഇതുവരെ. ഇത് മാത്രമല്ല ഇന്നത്തെ ആവശ്യമെന്ന് മോദി സര്‍ക്കാര്‍ മനസിലാക്കി.
ഇന്ത്യയില്‍ വടക്കും തെക്കും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഭിന്നത പലകാര്യങ്ങളിലും പ്രകടമാണ്. പക്ഷേ ദല്‍ഹിയെപ്പോലെ സകല സൗകര്യങ്ങളുമുള്ള സംസ്ഥാനങ്ങളില്‍ പോലും ചില പ്രദേശങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വികസനമില്ല. കേരളവും തമിഴ്‌നാടും വളര്‍ച്ചാ നിരക്കില്‍ ഏറെ പിറകിലാണ്. ഇതിനെല്ലാം മുഖ്യ കാരണം സംവിധാനത്തിലെ അഴിമതിയാണ്. പഠിപ്പുള്ളവര്‍ക്കും എങ്ങനെ ജീവിത വിജയം നേടാമെന്നതാണ് ഇന്നത്തെ വിഷയമെന്ന് തിരിച്ചറിഞ്ഞതാണ് പ്രധാനമന്ത്രി മോദിയുടെയും സര്‍ക്കാരിന്റെയും നേട്ടമെന്ന് കുമാരമംഗലം പറഞ്ഞു.
രാജ്യത്തെ അനൗപചാരിക തൊഴില്‍ മേഖലയില്‍ 48 ശതമാനത്തിലേറെ സ്ത്രീകളാണ്. ഇവര്‍ക്ക് സാങ്കേതിക വിദ്യയില്‍ അറിവു നല്‍കിയാല്‍ വലിയ മെച്ചമുണ്ടാകുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകളാണ് കൂടുതല്‍ തൊഴിലെടുക്കുന്നത്. അവര്‍ക്ക് സാങ്കേതിക പരിജ്ഞാനം ആവശ്യമാണെന്നും അത് വളര്‍ച്ചയ്‌ക്കും വികസനത്തിനും ആവശ്യമാണെന്നും ഇതുവരെ ആര്‍ക്കും തോന്നിയിരുന്നില്ല. അതാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ നേട്ടം പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച് സ്ത്രീകള്‍ക്കിടയില്‍ നേരിട്ട് കാണാന്‍ കഴിഞ്ഞുവെന്നും കുമരമംഗലം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജനക്ഷേമത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ ഫലം മൂന്നുനാലു വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ വ്യക്തമായി അറിയാം. ജനങ്ങള്‍ക്ക് വരുമാനം കൂടി, ദാരിദ്ര്യം കുറഞ്ഞു. കാര്‍ഷിക മേഖലയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായിത്തുടങ്ങി. സര്‍ക്കാരിനൊപ്പം സ്വകാര്യ മേഖലയേയും പങ്കാളികളാക്കി മുന്നേറണം. വനിതകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചാലേ രാജ്യം മുന്നേറുകയുള്ളു, കുമാര മംഗലം പറഞ്ഞു.
















