ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത് മോദി സര്‍ക്കാരായപ്പോള്‍ 36 ആയിയെന്നതാണ് ഒരു വിവാദ വിഷയം. അതിന് ഹര്‍ജികള്‍ തള്ളവേ സുപ്രീംകോടതി തന്നെ കൃത്യമായി വിശദീകരണവും നല്‍കുന്നുണ്ട്.
യുപിഎ കാലത്ത് വാങ്ങാന്‍ തീരുമാനിച്ച 126 വിമാനങ്ങളില്‍ 18 എണ്ണം ഫ്രാന്‍സില്‍ നിന്നായിരുന്നു. ബാക്കി ഇന്ത്യയില്‍ എച്ച് എഎഎല്ലില്‍ നിര്‍മിക്കാനായിരുന്നു പരിപാടി. മോദി സര്‍ക്കാര്‍ സമ്പൂര്‍ണ ആയുധ സജ്ജമായ 36 വിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടത്. എച്ച്എഎല്ലിനു പകരം റിലയന്‍സ് എയ്‌റോസ്ട്രക്ച്ചറാണ് ഡസോള്‍ട്ട് എവിയേഷന്റെ ഇന്ത്യന്‍ പങ്കാളി.
2007 ജൂണ്‍ 29ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള കൗണ്‍സിലാണ് 126 വിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. 18 എണ്ണം ഫ്രാന്‍സ് നല്‍കും. കരാര്‍ ഒപ്പിടുന്ന അന്നു മുതല്‍ 11 വര്‍ഷത്തിനുള്ളില്‍ 106 എണ്ണം ഇവിടെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സില്‍ നിര്‍മ്മിക്കും. ആറ് കമ്പനികളാണ് 2008ല്‍ കരാറിന് അപേക്ഷ നല്‍കിയത്. 2011 നവംബറിലാണ് ദര്‍ഘാസുകള്‍ തുറന്നത്. 2012 ജനുവരിയില്‍ ഡസോള്‍ട്ടിനെ തെരഞ്ഞെടുത്തു. ചര്‍ച്ചകളും മറ്റും തുടങ്ങി. പക്ഷെ അവ അനന്തമായി നീണ്ടു. ഒരു തീരുമാനവും ആയില്ല. ഫ്രഞ്ച് കമ്പനിക്ക് വേണ്ടതിന്റെ 2.7 ഇരട്ടി സമയം ലഭിച്ചാലേ എച്ച്എഎല്ലിന് വിമാനം നിര്‍മ്മിക്കാന്‍ സാധിക്കൂയെന്നും ഇതിന്റെ ഉത്തരവാദിത്തം ഡസോള്‍ട്ട് ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള പ്രശ്നം പരിഹരിക്കാതെ മൂന്നു വര്‍ഷത്തോളം നീണ്ടുവെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. ഇതാണ് വിമാനത്തിന്റെ വില കൂടാന്‍ ഇടയാക്കിയത്. ഈ സ്തംഭനത്തെത്തുടര്‍ന്ന് മാര്‍ച്ച് 2015ല്‍ വിമാനം നല്‍കാനുള്ള അപേക്ഷ പിന്‍വലിച്ചു; കോടതി വ്യക്തമാക്കി. 2015 ഏപ്രില്‍ 10ന് 36 വിമാനം വാങ്ങാന്‍ ഇന്‍ഡോ ഫ്രഞ്ച് സംയുക്ത പ്രസ്താവന ഇറക്കി. ഇത് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള കൗണ്‍സില്‍ അംഗീകരിച്ചു. 2015 ജൂണില്‍ 126 വിമാനം വാങ്ങാനുള്ള അപേക്ഷ അന്തിമമായി പിന്‍വലിച്ചു.
ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രി തല സമിതി ഇത് അംഗീകരിച്ചു. വിമാനം, ആയുധം, സാങ്കേതിക കരാര്‍ ഇന്ത്യയിലെ പങ്കാളികളെ സംബന്ധിച്ച ഓഫ്സെറ്റ് കരാര്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി 2016 സപ്തംബര്‍ ഇരുപത്തിമൂന്നിന് കരാര്‍ ഒപ്പിട്ടു. ഇതുപ്രകാരം 2019 ഒക്ടോബര്‍ മുതല്‍ വിമാനം ലഭിച്ചുതുടങ്ങും.
സര്‍ക്കാരിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച് കോടതി
ന്യദല്‍ഹി: പാലവും റോഡും നിര്‍മിക്കാന്‍ കരാര്‍ ക്ഷണിക്കുന്നതിനുള്ള മാനദണ്ഡം യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പരിശോധിക്കാന്‍ ഉപയോഗിക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി. ഇത് നിയമപരമായി പരിശോധിക്കുമ്പോള്‍ കോടതി സര്‍ക്കാരിന് അല്പം കൂടി സ്വതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. കരാറുകളുമായി ബന്ധപ്പെട്ട ധാരാളം കേസുകള്‍ സര്‍ക്കാരിനെതിരെ ഉണ്ടാകാറുണ്ട്. അതിനാല്‍ തങ്ങളുടെ പരിശോധന തീരുമാനമെടുത്തതിലെ യുക്തി, സ്വജനപക്ഷപാതം, ദുഷ്ടലാക്ക് തുടങ്ങിയവ മാത്രമാണ് വിലയിരുത്തിയത്. ഇവ പരിശോധിച്ചതില്‍ ഒരു കുഴപ്പവും കണ്ടില്ല.
എജിയേയും സിഎജിയേും വിളിച്ചുവരുത്തുമെന്ന് ഖാര്‍ഗെ
ന്യൂദല്‍ഹി: റഫാല്‍ ഇടപാടില്‍ അറ്റോര്‍ണി ജനറലിനെയും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയും വിളിച്ചുവരുത്താന്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോട് അഭ്യര്‍ഥിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സിഎജി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും അങ്ങനെയൊന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ അവതരിപ്പിച്ചിട്ടില്ലെന്നുമാണ് ഖാര്‍ഗെയുടെ വാദം.
















