മട്ടന്നൂര്‍: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക എക്സ്റേ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ. ചിലത് പ്രവര്‍ത്തിക്കുന്നതാകട്ടെ ലൈസന്‍സില്ലാതേയും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡി (എഎആര്ബി) ന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. റേഡിയേഷന്, എക്സ് റേ, റേഡിയോ തെറാപ്പി തുടങ്ങിയ സ്ഥാപനങ്ങളെക്കുറിച്ച് നിരവധി ആക്ഷേപങ്ങളും പരാതികളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇത്തരം സ്ഥാപനങ്ങളിലെ യന്ത്രങ്ങള്‍ ഗുണനിലവാര പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് നിയമം.എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്‍പ്പെടെ ഈ ചട്ടം ലംഘിക്കപ്പെടുകയാണ്.
കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നാലിടങ്ങളില്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ ആശുപത്രിക്ക് എതിര്‍വശത്തെ എക്സ്റേ യൂണിറ്റ് ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയും സ്ഥാപനം സീല്‍ ചെയ്യുകയും ചെയ്തു. ജനറല്‍ ആശുപത്രി ഉള്‍പ്പടെ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഗുണനിലവാരം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് സംസ്ഥാനത്ത് തൃശ്ശൂരും കൊച്ചിയിലുമായി മൂന്ന് സ്ഥാപനങ്ങളെ എഎആര്ബി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചാണ് ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇതിനായി രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെയാണ് ചിലവ് എന്നിരിക്കെ ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള ആശുപത്രികള്‍ പോലും ഈ തുക നല്കി ഗുണനിലവാര പരിശോധനകള്‍ നടത്തുന്നില്ല. സംസ്ഥാനത്ത് നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധനകള്‍ നടത്തുന്നത്. ജെ.വി.കെ.സുനില്‍കുമാര്‍, നൗഷാദ് നാരാങ്ങത്ത്, ആനന്ദ് പിന്ജര്ക്കര് എന്നിവരാണ് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പരിശോധന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: