അമൃത്സര്‍ : പാക്കിസ്ഥാനില്‍ നിന്നുള്ള ട്രക്കില്‍ നിന്ന് 10 കോടി വിലമതിക്കുന്ന 32.6 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. അട്ടാരി അതിര്‍ത്തിയില്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
അഫ്ഗാനിസ്താനില്‍ നിന്ന് പാക്കിസ്ഥാന് വഴി ആപ്പിള്‍ പെട്ടികളില്‍ ഒളിപ്പിച്ച നിലയിലാണ് ഈ ചരക്ക് ഇന്ത്യയില്‍ എത്തിച്ചത്. ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എംഎസ് യൂണിവേഴ്സല്‍ എക്സ്പോര്‍ട്സ് ലിമിറ്റഡ് എന്ന കമ്പനിക്കുള്ളതാണ് ഇതെന്ന് കസ്റ്റംസ് കമ്മീഷണര്‍ ദീപക് കുമാര്‍ അറിയിച്ചു. ഇതില്‍ ഒരു പെട്ടികളില്‍ 1.2 കിലോഗ്രാം വീതം കറുത്ത പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ഇത് കണ്ടെത്തിയത്. ഇത്തരത്തില്‍ 27 സ്വര്‍ണ്ണക്കട്ടികളാണ് ഉണ്ടായിരുന്നത്.
ഒരു കിലോഗ്രാം ഭാരം മാത്രമുള്ള കാലി പെട്ടികള്‍ക്ക് മൂന്നു കിലോ ഭാരമുണ്ടെന്ന് കണ്ടെത്തിയതോടെ നടത്തിയ തെരച്ചിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഇത്തരത്തില്‍ 1,112 പെട്ടികള്‍ കസ്റ്റംസ് പരിശോധിച്ചു.സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ ഗുല്ഖാനെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്. പാക്കിസ്ഥാനിലെ ഝെലും സ്വദേശിയായ ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ യാതൊരു പങ്കാളിത്തവും ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
അഫ്ഗിനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന അമിനി സദ്രി ലിമിറ്റഡ് എന്ന കമ്പനിയാണ് ചരക്ക് അയച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ എംഎസ് യൂണിവേഴ്സല്‍ എക്സ്പോര്‍ട്സിനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അരവിന്ദ് കുമാര്‍ അറിയിച്ചു.
ഇതിനുമുമ്പ് 1991ലാണ് അട്ടാരി അതിര്‍ത്തിയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: