കണ്ണൂര്‍: സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത് നടപ്പാക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് കേരളാ സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലെ ക്ഷേത്രാചാരങ്ങളില്‍ ദളിത് വിഭാഗങ്ങളോട് ഇപ്പോഴും അയിത്തം ആചരിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം നിലപാട് വ്യക്തമാക്കണം.
കണ്ണൂര്‍ ജില്ലയിലെ നൂറുകണക്കിന് കാവുകളിലും ക്ഷേത്രങ്ങളിലും ആചാരത്തിന്റെ മറവില്‍ അയിത്തം ആചരിക്കുന്നു. നവോത്ഥാനത്തെക്കുറിച്ച് പറയുന്നവര്‍ ഈ അയിത്താചാരം തടയാന്‍ രംഗത്തിറങ്ങണം. സിപിഎം പ്രാദേശിക നേതൃത്വം ഭരണം കയ്യാളുന്ന കണ്ണൂര്‍ അഴീക്കല്‍ പാമ്പാടിയാല്‍ ക്ഷേത്രത്തില്‍ ഭഗവതിയുടെ എഴുന്നള്ളത്ത് സമയത്ത് ദളിത് വിഭാഗങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് അനുഗ്രഹം നല്‍കാറില്ല. സിപിഎം ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവിടെ ഉത്സവം.
ദളിത് വിഭാഗത്തില്‍ നിന്ന് പണം സ്വീകരിക്കുന്നവര്‍ ആചാരത്തിന്റെ പേരില്‍ ഇവരെ മാറ്റിനിര്‍ത്തുന്നു. ആചാരങ്ങളുടെ പേരില്‍ വിവേചനം നടത്തുന്നവര്‍ തന്നെ നവോത്ഥാനം പ്രസംഗിക്കുന്നത് അംഗീകരിക്കാനാവില്ല. സിപിഎം ഇരട്ടത്താപ്പ് മനസ്സിലാക്കിയാണ് പരിപാടിയില്‍ നിന്ന് പിന്നോട്ട് പോകുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: