കൊല്ലം: തൊഴിലുറപ്പു പദ്ധതിക്കു പകരമുള്ള കേന്ദ്രത്തിന്റെ വിബി- ജി റാംജി പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍, കരാര്‍ ജീവനക്കാരുടെ കാലാവധിയും രണ്ടു വര്‍ഷത്തില്‍ നിന്ന് ആറുമാസമായി കുറച്ചു.
വികസിത ഭാരത്- ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ (വിബി- ജി റാംജി) പദ്ധതി ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്തും നടപ്പാക്കുകയാണ്. കേന്ദ്ര വിജ്ഞാപനം വന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രതിവര്‍ഷം ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ ലഭിച്ചിടത്ത് പുതിയ പദ്ധതിയില്‍ 125 ദിവസം ലഭിക്കും. എന്നാല്‍ അതിനുള്ള സാമ്പത്തിക വിഹിതം സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ല.
പുതിയ പദ്ധതിയില്‍, തൊഴിലുറപ്പ് പോലെ ആവശ്യാധിഷ്ഠിത ഫണ്ടിന് പകരം, മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളെ എ, ബി, സി തരംതിരിച്ചു വിഹിതം നല്കുകയാണ്. കേന്ദ്ര വിഹിതം 3136.44 കോടി പ്രഖ്യാപിച്ചു. സംസ്ഥാനത്തു കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ വന്ന ആകെ ചെലവിന്റെ അതേ തുകയാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍, സംസ്ഥാന വിഹിതം 1422.60 കോടി മാത്രമാണ്. കേന്ദ്ര ഫണ്ടിന് ആനുപാതികമായി സംസ്ഥാനം 2090 കോടിയാണ് വകയിരുത്തേണ്ടത്. 667 കോടിയുടെ കുറവ്. ഇത് 125 ദിവസം തൊഴില്‍ നല്കുന്നതിന് തടസമാകും,
പദ്ധതിയില്‍ പണിയെടുക്കുന്ന കരാര്‍ ജീവനക്കാരുടെ കാലാവധി സംസ്ഥാനം ആറു മാസം മാത്രമാക്കി ചുരുക്കി. മുമ്പു രണ്ടുവര്‍ഷം വീതമാണ് കാലാവധി നീട്ടി നല്കിയിരുന്നത്. കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. 2006 മുതലുള്ള കരാര്‍ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനമാണിത്.
തൊഴിലുറപ്പിലെ തസ്തികകള്‍ പുനഃക്രമീകരിക്കുകയും പുതിയ പദ്ധതിക്ക് അനുയോജ്യമായ ഭരണ സംവിധാനം രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും അതിനാണ് സേവന കാലാവധി കുറച്ചതെന്നുമാണ് സര്‍ക്കാര്‍ ന്യായീകരണം. പുതിയ പദ്ധതിയില്‍ തുടരാന്‍ താത്പര്യമുള്ള ജീവനക്കാരില്‍ നിന്ന് സമ്മതപത്രം വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, തൊഴിലുറപ്പിലെ ജീവനക്കാര്‍ക്ക് പുതിയ പദ്ധതിയിലും തുടരാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. അതിനാല്‍ സമ്മതപത്രം വാങ്ങുന്നതിനെ അതീവ ആശങ്കയോടെയാണ് ജീവനക്കാര്‍ കാണുന്നത്.
















