കോഴിക്കോട്: ശബരിമലയില്‍ അയ്യപ്പഭക്തര്ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനെ രണ്ടിടങ്ങളില്‍ റോഡില്‍ തടഞ്ഞു.
കോഴിക്കോട് മാവൂര്‍ റോഡിലൂടെ നീങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി എടുത്തു ചാടി. പ്രതിഷേധത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം നിന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും എത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങുമ്പോഴായിരുന്നു യുവമോര്‍ച്ച പ്രതിഷേധം. സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് എസ്. മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നായിരുന്നു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ തടഞ്ഞത്. ടാഗോര്‍ സെന്റിനറി ഹാളിലേക്കുള്ള യാത്രയ്ക്കിടെ സിഎച്ച് ഓവര്‍ ബ്രിഡ്ജിന് സമീപത്തും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ്, കരിങ്കൊടി കാട്ടി.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റിനീഷ്, ജില്ലാ പ്രസി ഡന്റ് സാലു ഇരഞ്ഞിയില്‍, സൗത്ത് മണ്ഡലം പ്രസിഡന്റ് വിനീഷ് നെല്ലിക്കോട്, എം. രഞ്ജിത്ത്, നിഥിന്, അനീഷ് മൂഴിക്കല്‍, ശരത്ത്, അനൂപ്, ഷിഗിന്‍, അമര്‍നാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ വിനീഷ് നെല്ലിക്കോട്, അനീഷ് മൂഴിക്കല്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.
മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് മുന്നിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയിരുന്നെങ്കിലും പോലീസ് ഇടപെട്ട് ഇവരെ ഇവിടെ നിന്ന് നീക്കി. മുഖ്യമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ വന്‍സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: