തിരുവനന്തപുരം: തിരുവനന്തപുരം മേയർ അഡ്വ. വി.വി രാജേഷിന്റെ ഭരണശൈലിയെയും ജനങ്ങളോടുള്ള സമീപനത്തെയും പ്രശംസിച്ചുകൊണ്ട് എ.എച്ച്. ഹഫീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. വികസന പ്രവർത്തനങ്ങൾ മാത്രം പോരാ, ജനങ്ങളോട് മാന്യമായി ഇടപെടാനും ചിരിക്കാനും കൂടി നേതാക്കൾ പഠിക്കണമെന്നാണ് പിണറായി വിജയനെപ്പോലുള്ള നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹഫീസ് ഈ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നത്. ഇത് രണ്ടും ചെയ്യാനറിയുന്ന തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനെപ്പോലുള്ള നേതാക്കള്‍ അടങ്ങിയ സംഘപരിവാര്‍ നാളെ കേരളം ഭരിച്ചാലും അത്ഭുതപ്പെടാനില്ലെന്നും ഹഫീസ് കുറിയ്‌ക്കുന്നു.
സംഘപരിവാറിനും ബിജെപിയ്‌ക്കും എതിരായി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ് (എം) നേതൃത്വം നല്‍കുന്ന കര്‍ഷക യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിട്ടുകൂടി എ.എച്ച് ഹാഫിസ് മേയര്‍ രാജേഷിനെ പ്രശംസിച്ചത് വലിയ ചര്‍ച്ചയാകുകയാണ്.രോഗിയായ ഒരു സുഹൃത്തിന്റെ ആവശ്യത്തിനായി തിരുവനന്തപുരം നഗരസഭയിലെത്തിയതായിരുന്നു ഹഫീസ്. ഒരു വർഷത്തോളമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ആ ഫയൽ, മേയർ വി.വി രാജേഷിന്റെ ഇടപെടലിലൂടെ മിനിറ്റുകൾക്കുള്ളിലാണ് പരിഹരിക്കപ്പെട്ടത്.
“എതിർപക്ഷത്താണെങ്കിലും മേയർ കാണിച്ച ആർജ്ജവം വലുതാണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി മധുസൂദനൻ നായരും നഗരസഭാ സെക്രട്ടറിയും വളരെ വേഗത്തിലാണ് കാര്യങ്ങൾ നീക്കിയത്. വർഷങ്ങളായി കുടുങ്ങിക്കിടന്ന ആ ഫയൽ നിമിഷങ്ങൾക്കുള്ളിൽ ഉത്തരവായി,” ഹഫീസ് കുറിപ്പിൽ പറയുന്നു.
പിണറായി സര്‍ക്കാരിനെതിരെ ഒളിയമ്പെയ്ത് ഹഫീസ്
വികസനപ്രവർത്തനങ്ങൾ ഏറെ നടത്തിയിട്ടും, പിണറായി സർക്കാരിനെ ജനം കൈവിട്ട സാഹചര്യം അദ്ദേഹം ഇതിനൊപ്പം ഓർമ്മിപ്പിക്കുന്നു. അഞ്ചര ലക്ഷം വീടുകൾ നൽകിയിട്ടും, പെൻഷനുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചിട്ടും ഭരണത്തിന് തിരിച്ചടി നേരിട്ടത് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ധാർഷ്ട്യം കൊണ്ടാണെന്നും അദ്ദേഹം തുറന്നടിച്ചു.
“എല്ലാം ചെയ്തു കൊടുത്തിട്ടും ചിരിച്ചു കാണിച്ചില്ല എന്ന് പറഞ്ഞ് പിണറായി സർക്കാരിനെ താഴെ കളഞ്ഞ സംസ്ഥാനമാണ് നമ്മുടേത്. സാധാരണക്കാർ അതിനെ വിളിക്കുന്നത് ധാർഷ്ട്യം എന്ന് തന്നെയാണ്. ചിരിക്കേണ്ടിടത്ത് ആത്മാർത്ഥമായി ചിരിക്കാനും വരുന്നവരെ ചേർത്തുനിർത്താനും നേതാക്കൾക്ക് കഴിയണം. അത് ഔദാര്യമാണെന്ന് ആർക്കും തോന്നരുത്,” ഹഫീസ് കൂട്ടിച്ചേർത്തു. അതാണ് മേയര്‍ വി.വി. രാജേഷ് ചെയ്യുന്നതെന്നും ഹഫീസ് മറ കൂടാതെ തുറന്നുപറയുന്നു.
നാളെ കേരളം സംഘപരിവാർ ഭരിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് എ.എച്ച്.ഹഫീസ്
ജനങ്ങൾക്കിടയിൽ ഇത്തരം നേതാക്കൾ ഉള്ളതുകൊണ്ടാണ് നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ പോലും അത്ഭുതപ്പെടാനില്ലെന്നും ഹഫീസ് മുന്നറിയിപ്പ് നൽകുന്നു. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ‘സ്വാഗതത്തിന്റെ സുസ്മിതം’ എന്ന ആശയവും, കെ.എം മാണിയുടെ ജനങ്ങളോടുള്ള തുറന്ന പെരുമാറ്റവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മേയറെ പ്രശംസിച്ചെങ്കിലും താൻ രാഷ്‌ട്രീയമായി അദ്ദേഹത്തിന്റെ എതിർപക്ഷത്ത് തന്നെ നിലകൊള്ളുമെന്നും ഹഫീസ് പറയുന്നു. എന്നാൽ രാഷ്‌ട്രീയം നോക്കാതെ ഭരണാധികാരികളെ വിലയിരുത്തുന്ന സാധാരണക്കാരന്റെ മനസ്സ് മനസ്സിലാക്കാൻ സ്വന്തം സഹപ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
















