ഭോപ്പാൽ : കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിങ്ങിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മധ്യപ്രദേശ് ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. 2018-ൽ ജാബുവയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പനാമ പേപ്പേഴ്‌സ് വിവാദം പരാമർശിക്കുന്നതിനിടെ രാഹുൽ ഗാന്ധി തന്റെ പേര് പരാമർശിച്ചുവെന്നും അതുവഴി തന്റെ പ്രശസ്തിക്ക് കോട്ടം സംഭവിച്ചുവെന്നും ആരോപിച്ച് കാർത്തികേയ സിംഗ് ഭോപ്പാൽ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
ബുധനാഴ്ച തന്റെ അഭിഭാഷകൻ മുഖേന സമർപ്പിച്ച അപേക്ഷയിൽ തന്റെ പരാമർശങ്ങൾ കാർത്തികേയ സിങ്ങിനെ ഉദ്ദേശിച്ചുള്ളതല്ലെന്ന് രാഹുൽ വ്യക്തമാക്കി. പരാതിയെത്തുടർന്ന് ഭോപ്പാൽ കോടതി ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് പുറപ്പെടുവിച്ചു. തുടർന്ന് സമൻസും മാനനഷ്ട നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.
അതേ സമയം കേസ് വ്യാഴാഴ്ച ജസ്റ്റിസ് പ്രമോദ് കുമാർ അഗർവാൾ പരിഗണിക്കും. വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം കീഴ്‌ക്കോടതിയിൽ നിന്നുള്ള രേഖകൾ ഹർജിക്കാരൻ സമർപ്പിച്ചു. പരാതിക്കാരന് വേണ്ടി അഭിഭാഷകൻ സങ്കൽപ് കൊച്ചാറാണ് ഹാജരായത്.
















