പമ്പ: ശബരിമലയില്‍ പോലീസ് നടത്തുന്ന തേര്‍വാഴ്ചയും നിയന്ത്രണങ്ങളും മൂലം ഭക്തജനങ്ങളുടെ വരവ് കുറഞ്ഞതില്‍ ദേവസ്വം ബോര്‍ഡിന് ആശങ്ക. കഴിഞ്ഞ വര്‍ഷം നട തുറന്ന് ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രണ്ട് ലക്ഷത്തിനടുത്ത് ഭക്തര്‍ വന്ന സ്ഥാനത്ത് ഈ വര്‍ഷം 87,000 പേര്‍ മാത്രമാണ് എത്തിയത്.
ദര്‍ശനം നടത്തിയവരില്‍ നല്ലൊരു ഭാഗം ഇതരസംസ്ഥാനക്കാരാണ്. മലയാളികള്‍ പോലീസിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റി. ഭക്തരുടെ വരവ് കുറഞ്ഞതോടെ അപ്പം, അരവണ നിര്‍മാണം താത്കാലികമായി നിര്‍ത്താന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. ആദ്യത്തെ രണ്ട് ദിവസം കാണിക്കയിനത്തിലും വര്‍ധനയില്ല.
ശബരിമലയില്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടുവെങ്കിലും പോലീസ് നിരസിച്ചു. ഇനി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കാനാണ് ബോര്‍ഡിന്റെ നീക്കം. എന്നാല്‍, ഇതില്‍ വലിയ പ്രതീക്ഷ വയ്‌ക്കുന്നില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിവരം. സന്നിധാനത്തെ പോലീസ് വിന്യാസത്തിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു.
സന്നിധാനത്ത് രാത്രിയില്‍ തങ്ങരുതെന്ന നിര്‍ദ്ദേശമാണ് ഭക്തരെ ഏറ്റവും വേദനിപ്പിച്ചത്. രാത്രിയില്‍ തങ്ങി പുലര്‍ച്ചെ നെയ്യഭിഷേകം നടത്തി സംതൃപ്തിയോടെ മലയിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഭക്തര്‍ക്ക്. ഇതുമൂലം മലബാര്‍ മേഖലയില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങളുടെ വരവില്‍ കുറവുണ്ടായി. വൃശ്ചികം ആദ്യം നൂറ് ബുക്കിങ് വരെ ലഭിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് 25 ബുക്കിങ് പോലും ലഭിച്ചില്ല. പമ്പയില്‍ നിന്ന് തുടര്‍ച്ചയായി പൊയ്‌ക്കൊണ്ടിരുന്ന ട്രോളിക്കാരും വെട്ടിലായി. ആവശ്യക്കാരില്ലാതെയായതോടെ അവരും പ്രതിസന്ധിയിലായി.
ഭക്തരുടെ എണ്ണം കുറയുന്നത് ബോര്‍ഡിന്റെ സാമ്പത്തിക നില പരുങ്ങലിലാക്കും. ലേലം നടക്കാതെയിരുന്നത് മൂലം കോടികളാണ് ബോര്‍ഡിന് നഷ്ടപ്പട്ടത്. ഇതിനു പുറമേയാണ് കാണിക്കയിനത്തിലും വഴിപാടിനത്തിലുമുണ്ടാകുന്ന വരുമാന നഷ്ടം.
















