സമത്വത്തിനുള്ള അവകാശം, മതവിശ്വാസത്തിനുള്ള അവകാശം, ഇവ രണ്ടും ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍പ്പെട്ടവയാണ്. എന്നാല്‍ ചില പ്രധാന കേസുകളിലുള്ള സുപ്രീംകോടതിയുടെ വ്യാഖ്യാനങ്ങളില്‍ പൗരസമത്വം മൗലികാവകാശത്തിന്റെ പരിധിയില്‍ മാത്രമൊതുങ്ങുന്ന ഒന്നല്ല, മറിച്ച് ഭരണഘടനയിലെ അടിസ്ഥാനഘടന (Basic Structure)യുടെ തന്നെ ഭാഗമാണ്. മതവിശ്വാസം മൗലികാവശങ്ങളുടെ കൂട്ടത്തില്‍ മാത്രം വരുന്നതാണ്. അതുകൊണ്ട് മൗലികാവകാശമായ മതവിശ്വാസത്തെക്കാള്‍ മുന്‍തൂക്കം കല്‍പ്പിക്കേണ്ടത് അടിസ്ഥാനഘടനയുടെ ഭാഗമായ സമത്വത്തിനാണ്, പ്രത്യേകിച്ച് ഇവ രണ്ടും തമ്മില്‍ ആശയക്കുഴപ്പം വന്നു ചേര്‍ന്നാല്‍. ആയതിനാലാണ് സുപ്രീം കോടതി ശബരിമല വിഷയത്തില്‍ സ്ത്രീ പുരുഷ സമത്വം വിധിച്ചത്.
സ്ത്രീകളുടെ ആര്‍ത്തവം സ്വാഭാവിക ജൈവ പ്രക്രിയ ആണെന്നിരിക്കെ അതിന്റെ പേരിലെ വിവേചനത്തിനു കോടതി അനുകൂലമല്ല. പക്ഷേ ഇവിടെ സ്ഥിതി മറ്റൊന്നാണ്. അതിനെ സ്ത്രീ പുരുഷ സമത്വ വിഷയത്തോട് ബന്ധിപ്പിച്ചുകൊണ്ട് കോടതി ഒരു വശത്ത്, മറുവശത്ത് താന്ത്രികാചരത്തോട് ബന്ധിപ്പിച്ചുകൊണ്ട് മതവിശ്വാസികള്‍.
ഈ സമയത്ത് സ്ത്രീകള്‍ക്കു ക്ഷേത്ര പ്രവേശനവും പൂജാദികര്‍മ്മങ്ങളും വിലക്കുന്നത് ഹിന്ദുക്കളുടെ തത്വവിചാരവുമായി ബന്ധപ്പെട്ട ആചാരം തന്നെയാണ്. ഹൈന്ദവ ആചാര പ്രകാരം മരണം, പ്രസവം, ആര്‍ത്തവം എന്നിവ വിസര്‍ജ്ജന ശക്തിയായ ‘അപാന’ന്റെ പ്രവര്‍ത്തനത്താലായതു കാരണം അവ സ്വാത്വിക പൂജകള്‍ക്ക് വിഘ്നം സൃഷ്ടിക്കുമെന്നതിനാലാണ് അത്തരം സന്ദര്‍ഭങ്ങളെ നേരിടുന്നവര്‍ ആ സമയത്ത് ക്ഷേത്രപ്രവേശനം ഒഴിവാക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്. ഇവിടെ ശ്രദ്ധിക്കേണ്ടത്, ശബരിമലയില്‍ മറ്റ് മതസ്ഥര്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട് എന്നതാണ്. അവര്‍ക്ക് ഇത്തരം ആചാരമില്ലാത്തതിനാല്‍ അവര്‍ ഇതൊന്നും പാലിക്കാതെ ശബരിമലയില്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയാണ് ഗുരുസ്വാമിയില്‍ നിന്ന് ദീക്ഷ സ്വീകരിക്കലും, 41 ദിവസത്തെ വ്രതശുദ്ധിയും, യുവതി പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയതിനാല്‍ ശബരിമലയിലെ പ്രശ്നം സമത്വത്തിന്റേതല്ല, ആചാരത്തിന്റേതാണ്.
സ്വാഭാവിക ജൈവ പ്രക്രിയ സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കാന്‍ പാടില്ലെന്നാണെങ്കില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വിവാഹപ്രായം നിര്‍ണ്ണയിച്ചത് എന്തടിസ്ഥാനത്തിലാണ്? 10 വയസ്സിലും കുട്ടികള്‍ രജസ്വലകളാകുന്ന സ്ഥിതിക്ക്, അവര്‍ക്ക് സന്താനോല്പാദനത്തിന് 18 വയസ്സ് പ്രായപരിധി കല്‍പ്പിക്കുന്നതിന് കാരണമെന്താണ്? 10 വയസ്സുള്ള രജസ്വലയായ കുട്ടികള്‍ അവരുടെ ജൈവപ്രക്രിയയ്ക്ക് അനുകൂലമായിട്ടുള്ള സ്വാതന്ത്ര്യം നേടാന്‍ കോടതിയെ സമീപിച്ചാല്‍ കോടതി അവരുടെ സ്വാതന്ത്ര്യം പരിഗണിക്കുമോ? ഇല്ല, പാകതയില്ലാത്ത പ്രായത്തിലുള്ള വിവാഹം സാമൂഹികാരോഗ്യത്തിന് ഹാനികരമായതിനാല്‍ ഇത്തരം സ്വാതന്ത്ര്യം അനുവദനീയമല്ല. ഇവിടെ പ്രശ്നം സ്വാതന്ത്ര്യത്തിന്റേതല്ല, മറിച്ച് ഇതിനെ ഒരു സാമൂഹികാരോഗ്യ പ്രശ്നമായിട്ടാണ് സമൂഹവും, കോടതിയും വിലയിരുത്തുന്നത്.
ഇപ്രകാരം, ഭരണഘടനയും അതിനാല്‍ കോടതി വിധിയുമൊക്കെ സമൂഹത്തിന്റെ ആരോഗ്യത്തിനും കെട്ടുറപ്പിനും സമാധാനപരമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും വേണ്ടിയാണ് നിലകൊള്ളുന്നത്. സമൂഹനന്മ ഉറപ്പാക്കാനുള്ള വ്യവസ്ഥയാണ് ഭരണഘടനയെന്നിരിക്കെ, ഭൂരിപക്ഷ സമൂഹത്തിന്റെ നിര്‍ദോഷകരമായ ഒരു ചിന്താധാരയെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള കോടതി വിധി ദൗര്‍ഭാഗ്യകരമാണ്.
ആചാരവും സമത്വവും തമ്മില്‍ സംജാതമായിട്ടുള്ള ആശയക്കുഴപ്പം മൊത്തം സമൂഹത്തെയും ബാധിക്കുന്നതല്ല, ഹൈന്ദവ വിശ്വാസികള്‍ക്ക് മാത്രം ബാധകമായിട്ടുള്ളതാണ്. അങ്ങനെയല്ലായിരുന്നെങ്കില്‍ ഈ വിധി സ്വാഭാവികമായും മറ്റ് മതവിശ്വാസികളുടെ ഇടയില്‍ നിലനില്‍ക്കുന്ന പല അസമത്വങ്ങള്‍ക്കും ബാധകമാകുമായിരുന്നല്ലോ. ചുരുക്കിപറഞ്ഞാല്‍, ഇത് സാമാന്യ പൗര സമത്വത്തിന്റെ പ്രശ്നമേയല്ല, ഇതൊരു മതത്തിന്റെ ആചാര പ്രശ്നം മാത്രമാണ്. ഒന്നാമതായി ഇത് എല്ലാ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമല്ല, വിശ്വാസികളെ മാത്രം സംബന്ധിച്ചുള്ള പ്രശ്നമാണ്. രണ്ട്, ഇത് മൊത്തം സ്ത്രീകളുടെ പ്രശ്നവുമല്ല, യുവതികളെ മാത്രം ബാധിക്കുന്ന ആചാര പ്രശ്നമാണ്. മൂന്ന്, ഇത് ഹൈന്ദവ യുവതികളുടെ ആചാരപ്രശ്നം മാത്രമാകുന്നു. നാല്, ഇതു പ്രത്യേക ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടുമാത്രമുള്ള ആചാരപ്രശ്നമാണിത്. കാരണം മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ യുവതികള്‍ക്ക് പ്രവേശിക്കാം. ഇത്രയും ചുരുങ്ങിയ ഒരു മതാചാര പ്രശ്നത്തെ ഏറ്റവും ബൃഹത്തായ സമത്വവിചാരത്തിലേക്കുയര്‍ത്തുന്നത് ആരുടെ സൗകര്യാര്‍ത്ഥമാണ്?
ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യന്റെ ശാരീരികവും മാനസികവുമായ അവസ്ഥകളെ അവഗണിച്ചുകൊണ്ടുള്ളതല്ല, മറിച്ച് അവയെ ക്രമീകരിക്കലാണ്. ആസനം, പ്രാണായാമം, ധ്യാനം എന്നിവയൊക്കെ ഇതിനുദാഹരണമാണ്. മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരീയ ശക്തിയെ ഉണര്‍ത്തി അതിലൂടെ അവനെ ആത്മീയതലത്തിലേക്കുയര്‍ത്തുന്ന പ്രക്രിയയാണ് ഹൈന്ദവാചാരാനുഷ്ഠാനങ്ങള്‍. സമത്വം മഹത്തായ ആശയമാണെങ്കിലും, അതിനെ പ്രായോഗികതലത്തില്‍ വിന്യസിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച തരം പരിധികളെ അവഗണിച്ചാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും. അതാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: