പത്തനംതിട്ട: ശബരിമലയില്‍ യുദ്ധസമാനമായ രീതിയില്‍ വന്‍ പോലീസ് വിന്യാസം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മണ്ഡലപൂജയ്‌ക്കായി നട തുറക്കുമ്പോൾ പതിനായിരത്തിലേറെ പോലീസുകാരെയാണ് ശബരിമലായില്‍ വിന്യസിക്കുക. കഴിഞ്ഞ തവണ 3000 ത്തിനടുത്ത് പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.
വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റിന്റെ നേതൃത്വത്തില്‍ ഒരു കമ്പനി വനിതാ പോലീസിനെയും 30 വനിതാ കമാന്‍ഡോകളെയും മണിയാറിലെ കെഎപി അഞ്ചാം ബറ്റാലിയനില്‍ വിന്യസിക്കും. കമാന്‍ഡോകളെയും ക്വിക്ക് റിയാക്‌ഷന്‍ ടീമിനെയും സന്നിധാനത്തു വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
സൗത്ത് സോൺ എഡിജിപി അനിൽകാന്തിന്റെ നേതൃത്വത്തിൽ അഞ്ചു ഘട്ടങ്ങളായാണ് പോലീസിനെ വിന്യസിക്കുക. പമ്പയിലും, സന്നിധാനത്തും കൂടുതൽ ക്യാമറകൾ സ്ഥാപിക്കും. ജനക്കൂട്ടത്തെ സൂക്ഷ്മമായി നിരീക്ഷിക്കാൻ വാച്ച് ടവറുകളും സന്നിധാനത്തുണ്ടാകും.
പമ്പയിലെയും സന്നിധാനത്തെയും സുരക്ഷാ ചുമതല ഐജിമാരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും രണ്ട് എസ്‌പിമാര്‍ വീതമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്‌പിമാരെ നിയോഗിച്ചിരിക്കുന്നത്. നിലയ്‌ക്കലില്‍ നിന്നും പമ്പയിലേക്ക് രാവിലെ പത്ത് മണിക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: