പത്തനംതിട്ട: ശബരിമലയില്‍ വനിതയെ തടഞ്ഞതിന്റെ പേരില്‍ ഇലന്തൂര്‍ സ്വദേശി എസ്. സൂരജിനെ അറസ്റ്റു ചെയ്തത് ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാടേ മറികടന്ന്. മാത്രമല്ല, സംഭവ സമയത്ത് സൂരജ് വളരെ അകലെയുമായിരുന്നു. അറസ്റ്റിനു പിന്നില്‍ സിപിഎം ഗൂഢാലോചനയുണ്ടെന്നാണ് സൂചന.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്ന ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് സൂരജിനെ അറസ്റ്റ് ചെയ്തത് എംഎല്‍എ വീണാജോര്‍ജിന്റെ സമ്മര്‍ദം കാരണമാണെന്നാണ് സൂചന.
നേരത്തെ പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത എംഎല്‍എയുടെ നടപടിക്കെതിരെ സൂരജ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. എംഎല്‍എയുടെ പരാതിയില്‍ സൂരജിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു. സ്ത്രീത്വത്തെ അവഹേളിച്ചു എന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ എംഎല്‍എ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അന്നുമുതല്‍ സിപിഎമ്മിന്റെയും എംഎല്‍എയുടെയും നോട്ടപ്പുള്ളിയായിരുന്നു സൂരജ്.
ആറിന് രാവിലെ സന്നിധാനത്ത് കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശിനിയെ ഭക്തര്‍ സംശയത്തിന്റെ പേരില്‍ തടഞ്ഞ് നിര്‍ത്തിയിരുന്നു. അന്‍പതിന് മുകളില്‍ പ്രായമുണ്ടെന്ന് മനസ്സിലാക്കിയതോടെ ഭക്തര്‍ തന്നെ സന്നിധാനത്തേക്ക് ഇവരെ എത്തിക്കുകയും ചെയ്തിരുന്നു. ഇതേസമയം ദര്‍ശനത്തിനെത്തിയ സൂരജും വലിയനടപ്പന്തലില്‍ ഉണ്ടായിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ഇയാളുടെ മുഖം ഉള്‍പ്പെട്ടിരുന്നു എന്ന കാരണം പറഞ്ഞാണ് വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം സൂരജിനെ പോലീസ് അറസ്റ്റ് ചെയ്ത് കള്ളക്കേസ് ചുമത്തി റിമാന്‍ഡ് ചെയ്തത്. എന്നാല്‍ തൃശൂര്‍ സ്വദേശി വീട്ടമ്മയെ തടഞ്ഞതിന് ഏറെ അകലെയായിരുന്നു സൂരജ് നിന്നിരുന്നത്. കാലിനുണ്ടായ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി അറസ്റ്റ് ഒഴിവാക്കാന്‍ പലരും ശ്രമിച്ചെങ്കിലും എങ്ങനേയും സൂരജിനെ ജയിലിലടയ്‌ക്കും എന്ന വാശിയിലായിരുന്നു പോലീസ്.
















