കോട്ടയം: ഭഗവാനും ഭക്തനും ഒന്നാകുന്നുവെന്നതാണ് ശബരിമല തീര്‍ഥാടനത്തിന്റെ പ്രത്യേകത. എന്നെ തേടി അലയേണ്ട, ഞാന്‍ നിങ്ങളുടെ കൂടെത്തന്നെയുണ്ട്- ശ്രീകോവിലിനു മുന്‍പിലെ തത്ത്വമസിയെന്ന വാചകം സൂചിപ്പിക്കുന്നത് ഇതുതന്നെ.
കഴിഞ്ഞ തീര്‍ഥാടനകാലം വരെ അങ്ങനെയായിരുന്നു. ഭഗവാനും ഭക്തനും ഒന്നായിത്തീരുന്ന പുണ്യഭൂമിയില്‍ നാളിതുവരെ പോലീസുകാര്‍ പോലീസ് അയ്യപ്പന്മാരായിരുന്നു. ശരണപാതയില്‍ ഭക്തരുടെ സഹായികളായിരുന്നു. മലകയറ്റത്തിന്റെ കാഠിന്യം അവരുടെ സഹായത്തോടെ താണ്ടി ഭക്തകോടികള്‍. എന്നാല്‍, ഇന്ന് പിണറായി സര്‍ക്കാരിന്റെ ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ് പോലീസുകാര്‍.
ബൂട്‌സോ, അധികാര ചിഹ്നങ്ങളോ ലാത്തിയോ ഒന്നും അവിടത്തെ പോലീസില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അധികാരത്തിന്റെ മത്ത് പിടിച്ച ഭരണാധികാരികള്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് ഭക്തന് അയ്യപ്പന്റെ പൂങ്കാവനത്തില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ തങ്ങാനാകില്ല. ഇനി അങ്ങോട്ട് വരണമെങ്കില്‍ സായുധ പോലീസിന്റെ വഴിനീളെയുള്ള പരിശോധനകള്‍ കഴിയണം. പൂജിച്ചു നിറച്ച് തലയിലേറ്റിയ ഇരുമുടിക്കെട്ട് വരെ പരിശോധിക്കപ്പെടും.
പോലീസിനെ ഉപയോഗിച്ച് ഈ കാനന ക്ഷേത്രത്തിലെ ആചാര, വിശ്വാസങ്ങളെ ചവിട്ടി മെതിക്കുമ്പോള്‍ ഭക്തരുടെ ഹൃദയം വ്രണപ്പെടുന്നു. തുലാമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ പാളിയ ആചാരലംഘനത്തിനാണ് നാളെ വൈകിട്ട് ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുമ്പോള്‍ അവിശ്വാസികളായ അരാജകവാദികളുടെ ലക്ഷ്യം. ഇതിനായി പൂങ്കാവനത്തില്‍ സര്‍വസന്നാഹങ്ങളോടെ പോലീസിനെ വിന്യസിച്ചു.
ഭക്തരെത്തുന്നതിന് മുന്‍പ് നിരോധനാജ്ഞ പ്രഖ്യാപിച്ച് അവരുടെ മനോബലം തകര്‍ക്കാനും ശ്രമം. യുവതീപ്രവേശനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനായി അവിശ്വാസികളായ പാര്‍ട്ടിപ്പടയെ രംഗത്തിറക്കുമെന്ന വിവരവും പുറത്തുവന്നു. ഭക്തര്‍ ഇന്ന് ആശങ്കയിലാണ്. ദര്‍ശനം സാധ്യമാകണമെങ്കില്‍ എന്തെല്ലാം പ്രതിബന്ധങ്ങള്‍ തരണം ചെയ്യണമെന്ന ചിന്ത അവരെ അലട്ടും. പോലീസിനെ മാത്രമല്ല ആചാരലംഘനത്തിന് കോപ്പുകൂട്ടുന്ന അരാജകവാദികേളയും ഭയക്കണം.
















