കണ്ണൂര്‍: ടാറിന്റെയും ക്വാറി ഉല്പന്നങ്ങളുടെയും വിലവര്‍ദ്ധനവ് മൂലം സംസ്ഥാനത്തെ റോഡ് നിര്‍മ്മാണം സ്തംഭിച്ചിരിക്കുകയാണെന്ന് ഓള് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാകമ്മറ്റി യോഗം വിലയിരുത്തി. ടാറിനും മെറ്റലിനും 25 മുതല്‍ 50 ശതമാനം വരെ വിലവര്‍ദ്ധനവുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങളിലെ ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റിലുള്ള തുകമാത്രമേ കരാറുകാര്‍ക്ക് നല്‍കുന്നുള്ളൂ. ഇതുമൂലം കനത്ത നഷ്ടമാണ് കരാറുകാര്‍ക്ക് ഉണ്ടാകുന്നത്. ഇത് പരിഹരിക്കുന്നതിനുള്ള സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ നാല് ശതമാനമായിരുന്ന വില്പന നികുതി 12 ശതമാനമായി വര്‍ദ്ധിച്ചു. 2017 ഡിസംബര്‍ 14ന് സര്‍ക്കാര്‍ ഇറക്കിയ ജിഎസ്ടി അടക്കമുള്ള തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന സര്‍ക്കുലര്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. സിഎച്ച് അബൂബക്കര്‍ ഹാജി, രാധേശ്യാം ഖണ്ഡേല്‍വാള്‍, പി.പി.അബ്ദുറഹിമാന്, കെ.ദാമോദരന്‍, എം.എം.തമ്പാന്, സി.പി.ഭാസ്കരന്, റജി ജോസഫ്, ഇ.പി.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: