തിരുവനന്തപുരം: അഴിമതി നിറഞ്ഞ രാഷ്‌ട്രീയം സംരക്ഷിക്കുന്നതിനും അധികാരം നിലനിര്‍ത്തുന്നതിനും കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും വരെ ബലിയാടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അതിന് ഉദാഹരണമാണ് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മുന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണിയുടെ ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ച സംഭവമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വ്യാജ “ഹിന്ദു ഭീകരത” എന്ന കള്ളക്കഥ മെനയാനും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനുമായി ഇന്ത്യയുടെ ദേശീയ സുരക്ഷ പോലും കാറ്റില്‍ പറത്താന്‍ ആര്‍വിഎസ് മണിയോട് സോണിയയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണാധികാരികള്‍ ആവശ്യപ്പെട്ടു. പക്ഷെ ദേശസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ താൻ സഹിച്ച പീഡനങ്ങളെക്കുറിച്ച് പത്മശ്രീ അവാർഡ് ജേതാവും മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനുമായ ആർവിഎസ് മണി ഈയിടെ വെളിപ്പെടുത്തിയിരുന്നു. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിലും ഉണ്ടായി കോണ്‍ഗ്രസിന്റെ ഈ വോട്ട് ബാങ്ക് രാഷ്‌ട്രീയം
കേരളത്തിന്റെ സ്വന്തം പത്മഭൂഷൺ നമ്പി നാരായണനെ ഐഎസ് ആര്‍ഒ ചാരക്കേസില്‍ വ്യാജമായി പ്രതിചേർത്ത് പീഡിപ്പിക്കാനും അദ്ദേഹത്തിന്റെ പ്രശസ്തി നശിപ്പിക്കാനും ശ്രമം നടന്നു. കോൺഗ്രസിന്റെ വൃത്തികെട്ട രാഷ്‌ട്രീയം ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ വർഷങ്ങളോളം പിന്നോട്ട് നയിച്ചു. ദേശസ്‌നേഹികളെ പീഡിപ്പിക്കുകയും കേന്ദ്ര സ്ഥാപനങ്ങളെക്കണ്ട് വിട്ടുവീഴ്ച ചെയ്യിപ്പിക്കുകയും ചെയ്ത ആ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് സിപിഎം കോൺഗ്രസിനൊപ്പം ഉറച്ചുനിന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
അന്ന് നമ്പി നാരായണ്‍ ഐഎസ് ആര്‍ഒയിലെ രഹസ്യ വിവരങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണെന്ന വ്യാജവാര്‍ത്ത ചമച്ചത് കോണ്‍ഗ്രസായിരുന്നു. അന്ന് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയെ ഉപയോഗിച്ചാണ് സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കള്ളക്കഥ ചമച്ചത്. നമ്പി നാരായണ്‍ കുറ്റക്കാരനല്ലെന്ന് തെളിയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. ആര്‍വിഎസ് മണിയുടെ വെളിപ്പെടുത്തല്‍
സോണിയയെ കുടുക്കി ആര്‍എവിഎസ് മണിയുടെ വെളിപ്പെടുത്തലുകള്‍
കോണ്‍ഗ്രസ് ഭരണകാലത്ത് 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണം കോണ്‍ഗ്രസ് തന്നെ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയുമായി ഗൂഢാലോചന നടത്തി തയ്യാറാക്കിയ പദ്ധതിയാണെന്ന് ഈയിടെ ആര്‍വിഎസ് മണി വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തില്‍ അജ്മല്‍ കസബിനെ ജീവനോടെ പിടിച്ചതോടെയാണ് പാകിസ്ഥാന്‍ ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് വെളിപ്പെട്ടത്. കയ്യില്‍ രാഖി കെട്ടിയും നെറ്റിയില്‍ കുറിയിട്ടുമാണ് പാക് ഭീകരര്‍ മുംബൈ ഭീകരാക്രമണത്തിന് എത്തിയത്. ഹിന്ദു ഭീകരവാദികളാണ് ആക്രമണത്തിനെത്തിയത് എന്ന് വരുത്താനായിരുന്നു കോണ്‍ഗ്രസിന്റെ പദ്ധതിയെന്നും ആര്‍വിഎസ് മണി വെളിപ്പെടുത്തി.
2004ല്‍ നടന്ന ഇസ്രത്ത് ജഹാന്‍ കേസില്‍ സോണിയഗാന്ധി നേരിട്ട് ഇടപെട്ട് മോദിയെയും അമിത് ഷായെയും കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ആര്‍വിഎസ് മണി വെളിപ്പെടുത്തിയത്. 2004-ൽ ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 19 വയസ്സുള്ള മുംബൈ സ്വദേശിനിയാണ് ഇസ്രത്ത് ജഹാൻ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലഷ്‌കർ-ഇ-തൊയ്ബ ഭീകരയായിരുന്നു ഇസ്രത്ത് ജഹാന്‍. എന്നാല്‍ ഇസ്രത്ത് ജഹാനെ മോദിയുടെ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുകയായിരുന്നുവെന്ന കഥയുണ്ടാക്കാന്‍ സോണിയ ഉള്‍പ്പെടെ ആര്‍വിഎസ് മണിയെ നിര‍്ബന്ധിക്കുകയായിരുന്നു.
















