കൊച്ചി: കവി വയലാര്‍ രാമവര്‍മ ജീവിച്ചിരുന്നെങ്കില്‍ തൊണ്ണൂറു വയസ് പിന്നിട്ട് ഇപ്പോള്‍ സ്വാമി ശരണമന്ത്രം മുഴക്കിയേനെ. അയ്യപ്പവിശ്വാസവും ശബരിമലഭക്തിയും ഉണ്ടായിരുന്ന വയലാര്‍ രാമവര്‍മ, പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണവേളയില്‍ വയലാര്‍ പ്രദേശത്തു നിന്ന് മാറിനില്‍ക്കുകയും ചെയ്‌തേനെ. കവി വയലാറിന്റെ നാല്‍പ്പത്തിമൂന്നാം ചരമവര്‍ഷമാണിന്ന്.
കുഞ്ഞുന്നാള്‍ മുതല്‍ വയലാറിന്റെ കളിക്കൂട്ടുകാരനായിരുന്ന, നാല്പത്തിയേഴാം വയസില്‍ (1975 ഒക്‌ടോബര്‍ 27) കവി മരിക്കും വരെ ഉറ്റ തോഴനായിരുന്ന, അന്തരിച്ച ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ‘വയലാര്‍’ എന്ന പുസ്തകമാണ് ഇതിന് സാക്ഷി.
വയലാര്‍ തികഞ്ഞ ഗാന്ധിയനായിരുന്നു. പക്ഷേ, എഴുത്തുകാരനാകാനുള്ള ആഗ്രഹത്തില്‍ നടന്ന വയലാര്‍ പുരോഗമന സാഹിത്യക്കാരുടെ സമ്പര്‍ക്കത്തില്‍പ്പെട്ടു. അവര്‍ കമ്യൂണിസ്റ്റാക്കാന്‍ പരിശ്രമിച്ചു. സ്വാതന്ത്ര്യ സമരത്തെയും നേതാജിയേയും പരാമര്‍ശിച്ച് കിഴക്കുദിച്ച രക്തനക്ഷത്രമെന്ന കവിത വിപ്ലവത്തെക്കുറിച്ചാണെന്ന് വ്യാഖ്യാനിച്ച് പാര്‍ട്ടിപ്പാട്ടാക്കി മാറ്റി. പക്ഷേ, വയലാര്‍ ഒരിക്കലും കമ്യൂണിസ്റ്റല്ലായിരുന്നു.
ഭാരത സംസ്‌കാരത്തെ അഗാധമായും ആധികാരികമായും പഠിച്ച കവിക്ക് ഇന്ത്യയെ ചൈന ആക്രമിച്ചത് പിടിച്ചില്ല. പൊതുയോഗത്തില്‍ ചൈനയെ ”കുടില തന്ത്ര ഭയങ്കര ചൈനേ” എന്ന് വിശേഷിപ്പിച്ചപ്പോള്‍ വയലാര്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് അനിഷ്ടനായി. സിപിഐക്കാര്‍ അവരുടേതാക്കി. പാര്‍ട്ടിക്കാരനും നിരീശ്വരവാദിയുമാക്കി കവിയെ വിശദീകരിച്ചവരെക്കുറിച്ച് കവി പറഞ്ഞു, ”ഇവന്മാരൊക്കെക്കൂടി എന്നെ വ്യാഖ്യാനിച്ചും നിര്‍വചിച്ചും കൊല്ലും,” ചേലങ്ങാട്ട് എഴുതുന്നു.
അയ്യപ്പനേയും ശബരിമലയേയും കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹര ഗാനം വയലാറിന്റേതാണ്. അത് മലയില്‍ പോകാതെ എഴുതിയതാണ്. പക്ഷേ, മാലയിട്ട്, വ്രതം നോറ്റ് മലയ്‌ക്കു പോകാന്‍ കവി ആഗ്രഹിച്ചിരുന്നു, തീരുമാനിച്ചിരുന്നു. പുസ്തകത്തില്‍ നിന്ന്: ”അയ്യപ്പനെക്കുറിച്ച് ഞാനെഴുതിയതെല്ലാം ഏറ്റു. മല കാണാതെയാണ് ഞാനിത്രയും എഴുതിയത്. അപ്പോള്‍ കണ്ടെഴുതിയാല്‍ എന്തായിരിക്കുമെടോ.” ഇരുവരും മാലയിട്ട്, വ്രതം നോറ്റ് മല ചവിട്ടാന്‍ തീരുമാനിച്ചിരുന്നെന്നും പുസ്തകത്തില്‍ വിവരിക്കുന്നു.
















