കൊച്ചി: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ പ്രതിഷേധിച്ച അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്യുന്ന നടപടി തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ 2061 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ സ്ത്രീകളുമുണ്ട്. 452 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തവരെ റിമാന്റ് ചെയ്തു. 1500ഓളം പേരെ ജാമ്യത്തില്‍ വിട്ടു.
നിരവധി വാഹനങ്ങളും മൊബൈല്‍ ഫോണുകളും പോലീസ് ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മാത്രം 700 പേരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ ബിജെപി അടക്കമുള്ള സംഘടനകളുടെ ഭാരവാഹികളും പെടുന്നു. നാമജപത്തിന് എത്തിയവരെയും കള്ളക്കേസില്‍ കുടുക്കി പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡിജിപിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ നടപടി. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടുവെന്നു സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ ബുധനാഴ്ച രാത്രി പോലീസ് പുറത്തുവിട്ടതിനു പിന്നാലെയാണ് വ്യാപകമായി അറസ്റ്റുണ്ടായത്. അഞ്ഞൂറിലേറെ കേസുകളിലായി 2,100 പേരെ തെരയുന്നുണ്ടെന്നാണ് സൂചന.
പാതിരയ്‌ക്ക് വീടുകളില്‍ കടന്നുകയറി പരിശോധന നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുമായിരുന്നു പോലീസ് നടപടി. ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞവരെയും പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിച്ചവരെയുമാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ നാമജപയജ്ഞങ്ങളില്‍ പങ്കെടുത്തവരെയും ലക്ഷ്യമിട്ടു. ആയിരക്കണക്കിന് സ്ത്രീകളാണ് സംസ്ഥാന വ്യാപകമായി നാമജപയജ്ഞങ്ങളില്‍ പങ്കെടുക്കുന്നത്. ബിജെപിയുടെയും മറ്റ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു.
















