ഒരു ക്ഷേത്രത്തില്‍ തന്ത്രിയുടെ സ്ഥാനം എന്താണ്?. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതില്‍, സംരക്ഷിക്കുന്നതില്‍ തന്ത്രിയുടെ റോള്‍ എന്താണ്?. ഇന്ന് കേരളം അല്ല രാജ്യം ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. നമ്മുടെ ദേവസ്വം ബോര്‍ഡുകളുടെ ഭരണം കയ്യാളുന്ന രാഷ്ട്രീയക്കാര്‍ കരുതുന്നത്, അല്ലെങ്കില്‍ ആഗ്രഹിക്കുന്നത്, അവരുടെ ശിപായിയായി തന്ത്രിമുഖ്യന്മാര് മാറണം എന്നാണ്. അതാണോ സമ്പ്രദായം; അതാണോ സംസ്കാരം; അതാണോ ആചാരവും കാലങ്ങളായുള്ള നിയമവും?. ശബരിമലയിലെ പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചോദ്യങ്ങള്‍ ഉയരുന്നത്. ഒരു സംശയവുമില്ല, തന്ത്രിയാണ് സുപ്രീം അതോറിറ്റി. ക്ഷേത്രത്തിലെ ആചാരങ്ങള്‍, ക്രിയകള്‍, പൂജാരീതികള്‍ എന്താണ് എന്നൊക്കെ അന്തിമമായി തീരുമാനിക്കേണ്ടത് തന്ത്രിയാണ്; അദ്ദേഹത്തിന്റെ വാക്കാണ്, തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമം. അതില്‍ ഇടപെടാന്‍ ഒരാള്‍ക്കും ഒരു അധികാരവുമില്ല. ആ അധികാരം ഒരു കോടതിയും എടുത്തുകളഞ്ഞിട്ടുമില്ല. ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ശ്രീനാരായണ ഗുരുദേവന് ഉദ്ദേശിച്ചതും അതൊക്കെത്തന്നെയാണ്. അതായത് ഇത് ജന്മംകൊണ്ട് ബ്രാഹ്മണനായ തന്ത്രിമാര്‍ക്ക് മാത്രമല്ല കര്‍മ്മം കൊണ്ട് ബ്രാഹ്മണരായവര്‍ക്കും ബാധകമാണ്, അവരവരുടെ ക്ഷേത്രങ്ങളില്‍.
ഇത് ആധുനിക കാലത്ത് പോലും വിശദമായ പഠനത്തിന് വിധേയമായിട്ടുണ്ട്; 1990- കളുടെ അവസാനത്തില്‍ പോലും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായ ഒരു സംഭവവും തന്ത്രിയുടെ നിലപാടുമാണ് അതിന് കാരണമായത്. വയലാര്‍ രവിയുടെ മകന്റെ വിവാഹം ഗുരുവായൂരിലാണ് നടന്നത്. ആ മകന് ഹിന്ദുവാണോ അഹിന്ദുവാണോ എന്നതായിരുന്നു പ്രശ്നം. രവിയുടെ പത്നി, മേഴ്സി രവി ക്രിസ്ത്യാനിയാണ് എന്നതോര്‍ക്കുക. വിവാഹാനന്തരം വരനും വധുവും ക്ഷേത്രത്തില്‍ കയറിയതുമായി ബന്ധപ്പെട്ട് ആചാരലംഘനം ഉണ്ടായി എന്നും അതുകൊണ്ട് പുണ്യാഹം വേണമെന്നുമാണ് തന്ത്രി നിര്‍ദ്ദേശിച്ചത്. വിവാഹം നടന്നത് കിഴക്കേ നടയിലെ വിവാഹ മണ്ഡപത്തിലല്ല, അതിന് താഴെവെച്ചാണ്. വിവാഹ ചടങ്ങിനായി ദേവസ്വത്തില്‍ പണമടച്ചാല്‍ ക്ഷേത്രം ഒരാളെ അതിനായി നിയോഗിക്കും; പണമടച്ചുവെങ്കിലും ഇക്കാര്യത്തില്‍ ദേവസ്വത്തില്‍ നിന്ന് ആരെയും നിയോഗിച്ചിരുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അഹിന്ദുക്കളായവര്‍ തുലാഭാരത്തിനും മറ്റും വന്നാല്‍ അങ്ങിനെയാണ് പതിവ്. അന്ന് വിവാഹത്തിന് സാക്ഷിയായി കെ. കരുണാകരന് അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. കരുണാകരനെപ്പോലുള്ള ഒരു ഗുരുവായൂരപ്പ ഭക്തന് ഇതൊക്കെ അറിയാമായിരുന്നു എന്ന് വ്യക്തം.
തന്ത്രി നിര്‍ദ്ദേശിച്ചപ്പോള്‍ പുണ്യാഹത്തിന് വേണ്ടുന്ന തുക വയലാര്‍ രവിയുടെ സുഹൃത്ത് ക്ഷേത്രത്തില്‍ അടച്ചതാണ്. പിന്നീട് പക്ഷെ, ഇതില്‍ പ്രതിഷേധിച്ച് വയലാര്‍ രവി ദേവസ്വം അധികൃതര്‍ക്ക് കത്തെഴുതി; പ്രശ്നം വിവാദമായപ്പോള്‍ ഗുരുവായൂര്‍ ഭരണസമിതി യോഗം ചേര്‍ന്ന് തന്ത്രിയുടെ തീരുമാനത്തെ ശരിവെക്കുകയാണ് ചെയ്തത്. അതിന് പറഞ്ഞ കാരണം, ക്ഷേത്രാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമവാക്ക് തന്ത്രിയുടേതാണ് എന്നതാണ്. അക്കാര്യം ദേവസ്വം ഭരണ സമിതിയും സമ്മതിച്ചു എന്നര്‍ത്ഥം. ഇതാണ് പഠനവിധേയമാക്കാന്‍ ദല്‍ഹി ആസ്ഥാനമായുള്ള ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ട്സ് തയ്യാറായത്. രാജ്യത്തെ തന്നെ പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ (ആന്ത്രോപോളജിസ്റ്റ്) ഡോ. മാത്തൂര്‍ ആണ് ആ ചുമതല ഏറ്റെടുത്തത്.
അദ്ദേഹം കേരളത്തിലെത്തി; വിശദമായി തന്നെ ആ വിഷയം പഠിച്ചു. തന്ത്രിമാര്‍, ക്ഷേത്ര ഭരണകൂടങ്ങള്‍, താന്ത്രിക കാര്യങ്ങളില്‍ വൈദഗ്ധ്യം കരസ്ഥമാക്കിയവര്‍… അങ്ങിനെ കുറെയേറെപ്പേരുമായി സംസാരിച്ചു. അവസാനം ഡോ. മാത്തൂര്‍ എത്തിച്ചേര്‍ന്നത് ക്ഷേത്ര ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ചടങ്ങുകള്‍ എന്നിവയില്‍ അവസാനവാക്ക് തന്ത്രിയാണ് എന്നാണ്. അതിനുള്ള കാര്യകാരണങ്ങള്‍ അദ്ദേഹം നിരത്തിയിരുന്നു. ചില പ്രമുഖ പത്രങ്ങള്‍ അന്ന്, 1990- കളുടെ അവസാനത്തില്‍, ഡോ. മാത്തൂരുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നതും ഓര്‍ക്കുന്നു.
ഇവിടെ നാം ശ്രദ്ധിക്കേണ്ടുന്ന ഒന്ന്, 1978-ലെ ഗുരുവായൂര്‍ ദേവസ്വം നിയമമാണ്. അതില്‍ (വകുപ്പ് 35) തന്ത്രിയുടെ അവകാശവും അധികാരങ്ങളും വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മതപരവും ആദ്ധ്യാത്മികവും ആചാരപരവുമായ ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്ത്രിയുടെ തീരുമാനമാണ് അന്തിമം എന്നതാണത്. സര്‍ക്കാരിനോ ഭരണസമിതിക്കോ കമ്മീഷണര്‍ക്കോ ദേവസ്വത്തിലെ മതപരവും ആധ്യാത്മികവുമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഒരു അധികാരവുമില്ല. ഗുരുവായൂരില്‍ ഇത് എത്രയോ കാലമായുള്ള വ്യവസ്ഥയാണ്. ഇന്നിപ്പോള്‍ ഗുരുവായൂരില്‍ ക്ഷേത്ര ഭരണം കയ്യാളുന്നത് സിപിഎം നിയോഗിച്ചവരാണല്ലോ. മുന്‍പും അവിടെ ആ ചുമതല അവര്‍ വഹിച്ചിട്ടുണ്ടല്ലോ. ഇടക്കൊക്കെ ആചാരങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ പൂജ ആവര്‍ത്തിക്കുന്നതും പുണ്യാഹം നടത്തുന്നതുമൊക്കെ അവരും കാണുന്നില്ലേ.
ഗുരുവായൂര്‍ തന്ത്രിമാര്‍ പറയാറുള്ളത്, ശ്രീശങ്കരന്റെ കാലത്ത് നിശ്ചയിക്കപ്പെട്ടതാണ് ഈ സമ്പൂര്‍ണ്ണാധികാരം എന്നാണ്. അതുപോലെയാണ് പല ക്ഷേത്രങ്ങളിലെയും വ്യവസ്ഥ. ഗുരുവായൂര്‍ ക്ഷേത്ര നിയമം 1978- ലാണ് ഉണ്ടായത് എന്നതുകൊണ്ട് അക്കാര്യം അതില്‍ എഴുതിവെച്ചു. ശബരിമലയും മറ്റുമായി ബന്ധപ്പെട്ടത് അതിനേക്കാള്‍ എത്രയോ മുന്‍പുള്ള നിയമവ്യവസ്ഥകളാണ്. അന്നൊന്നും ആരും ഇത്തരം കാര്യങ്ങളെ എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ ഉണ്ടാവാതിരുന്നതിനാല്‍ ചിലയിടങ്ങളില്‍ വ്യക്തമായി എഴുതിവെക്കപ്പെട്ടിരിക്കില്ല. എന്നാല്‍ അങ്ങിനെ ഒരു അധികാരസ്ഥാനം ഏതൊരു ക്ഷേത്രത്തിനും ഉണ്ടാവാതെയും വയ്യല്ലോ; അല്ലെങ്കില്‍ നാഥനില്ലാക്കളരിയായി പലതും മാറിയാലോ. ഇത്തരമൊരു സര്‍വാധികാരമുള്ളത് കൊണ്ടാണ് വയലാര്‍ രവിയുടെ മകന്റെ വിവാഹം, ആ മകന്റെ കുട്ടിയുടെ ചോറൂണ് തുടങ്ങി അനവധി പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ തന്ത്രിമാര്‍ക്ക് കഴിഞ്ഞതും.
കേരള ഹൈക്കോടതി ഈ വിഷയം (തന്ത്രിയുടെ അധികാരം) പലവട്ടം പലവിധത്തില്‍ പരിശോധിച്ചിട്ടുണ്ട്. ഒരിടത്തും നമ്മുടെ ക്ഷേത്രാചാരങ്ങളുടെ കാര്യത്തില്‍ തന്ത്രിക്കുള്ള അധികാരം നിരാകരിക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല എന്നതും ഓര്‍ക്കുക. ഒരിക്കല്‍ ഒരു വിധിന്യായത്തില്‍ ഹൈക്കോടതി ഉദ്ധരിച്ചത് ‘സദസ്യ തിലകന്’ ടികെ വേലുപിള്ളയുടെ ‘തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലാ’ണ്. ആഗമ ശാസ്ത്രങ്ങള്‍ അനുസരിച്ചാണ് നമ്മുടെ ക്ഷേത്രങ്ങളിലെ ചട്ടങ്ങളും ആചാരങ്ങളും രൂപമെടുത്തിട്ടുള്ളത് എന്നും സ്വകാര്യ ദേവസ്വമായാലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളാണെങ്കിലും മലബാറിലെ ക്ഷേത്രങ്ങളായാലും ഇക്കാര്യത്തില്‍ ഒന്നുതന്നെയാണ് സ്ഥിതി എന്നും അതില്‍ പറയുന്നുണ്ട്. ക്ഷേത്ര കാര്യങ്ങള്‍ നടത്തുന്നതില്‍ ഭരണ വിഭാഗത്തിനാണ് ചുമതലയും ഉത്തരവാദിത്വവും; ആധ്യാത്മികവും, ആചാരപരവും, ചടങ്ങുകള്‍ സംബന്ധിച്ചുമുള്ള കാര്യങ്ങളില്‍ എന്താണ് വേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് തന്ത്രിയാണ്…. എന്നൊക്കെയും അതിലുണ്ട്. ആധ്യാത്മിക (ആചാര-അനുഷ്ഠാന) കാര്യങ്ങള്‍ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും തന്ത്രിയുടെ അഭിപ്രായം ആരായണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഇന്നിപ്പോള്‍, തിരുവിതാംകൂര്‍ മാനുവലില്‍ പറയുന്നതൊക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബാധകമല്ലെന്ന് ചിലരെങ്കിലും പറയുന്നത് കേള്‍ക്കുന്നുണ്ട്. യാഥാര്‍ഥ്യബോധം ഇല്ലാത്തത് കൊണ്ടാണിത്; അതിലുപരി രാഷ്ട്രീയം തലയില്‍ കയറിയത് കൊണ്ടും.
മറ്റൊരു വിധിന്യായം കൂടി നമ്മുടെ മുന്നിലുണ്ട്; എസ് ഉണ്ണികൃഷ്ണന്റെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (2015) എന്ന കേസിലെ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. അത് വൈക്കം മഹാദേവ ക്ഷേത്രത്തിലെ അന്നദാനം സംബന്ധിച്ച കേസാണ്. അതില്‍ ജഡ്ജിമാര്‍ പറയുന്നത് ശ്രദ്ധിക്കുക. ‘ഒരു ക്ഷേത്രത്തിലെ എല്ലാ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാവണം നടക്കേണ്ടത്; അതിന് മറ്റൊരു പോംവഴിയുമില്ല; കാരണം തന്ത്രി എന്നാല്‍ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ, അതായത് ഈശ്വരന്റെ, പിതാവാണ്. മന്ത്രവും തന്ത്രവുമൊക്കെ വഴി തന്ത്രി ആ പ്രതിഷ്ഠയിലേക്ക് ശക്തിയാണ്, ഊര്‍ജമാണ്, പ്രദാനം ചെയ്യുന്നത്…’
ഇവിടെയിപ്പോള്‍ ഒരു ഭാഗത്ത് കോടതി വിധി; മറുഭാഗത്ത് ക്ഷേത്രത്തിലെ ആചാരം, അനുഷ്ഠാനം; പിന്നെ ഭക്തരുടെ പ്രാര്‍ഥനയും വികാര പ്രകടനവും… ഇതിനിടയിലാണ് തന്ത്രിയുള്ളത്, പന്തളം രാജാവും. സാധാരണ നിലക്ക് ഒരു ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയാണ് തന്ത്രി എന്ന് പറഞ്ഞുവല്ലോ. ക്ഷേത്രത്തിലെ തന്ത്രിയുടെ തീരുമാനം തിരുത്തപ്പെടാറുണ്ട് എന്നതും ശരിവെക്കുന്നു; പക്ഷെ കോടതിവിധിയല്ല അതിന് പരിഹാരം, മറിച്ച് ദേവപ്രശ്നമാണ്. ദേവപ്രശ്നത്തിലൂടെ ഭഗവാന്റെ ഇച്ഛ തിരിച്ചറിയുകയാണ് പരമ്പരാഗതമായ രീതി. അത് ഒരു തുറന്ന നടപടിക്രമമാണ്; പരിപാടിയാണ്. ക്ഷേത്രസങ്കേതത്തില്‍ തുറന്ന ഒരു സ്ഥലത്ത് ദേവജ്ഞന്മാര് ഒത്തുചേരും; അവര്‍ ഓരോ പ്രശ്നവും ചര്‍ച്ചചെയ്യും; പരസ്പരം തര്‍ക്കിക്കും. എന്നിട്ട് ഭഗവാന് എന്താണ് ഇച്ഛിച്ചത് എന്ന് കണ്ടെത്തും. അവിടെയെത്തുന്ന ആര്‍ക്കും അതില്‍ പങ്കാളിയാവാം. മൂന്നോ നാലോ മാസം മുന്‍പ് പോലും ശബരിമലയില്‍ ദേവപ്രശ്നം നടന്നിരുന്നു. അപ്പോള്‍ പോലും യുവതി പ്രവേശനം നിഷിദ്ധമാണ് എന്നല്ലേ കണ്ടത്. അയ്യപ്പന് അത് ഹിതകരമല്ല എന്ന് തീര്‍ച്ച; ഈശ്വരഹിതം അംഗീകരിക്കാനല്ലേ തന്ത്രിക്ക് കഴിയൂ.
മറ്റൊന്ന് പന്തളം രാജകുടുംബത്തിന്റെ അധികാരങ്ങള്‍ സംബന്ധിച്ചാണ്. ഇന്നിപ്പോള്‍ അതും വിവാദമാക്കാന്‍ ശ്രമമുണ്ടല്ലോ. മകരവിളക്ക് കഴിഞ്ഞു മൂന്നാം നാള് പന്തളം രാജാവ് പതിനെട്ടാം പടിയിലെത്തുമെന്നത് എത്രയോ കാലമായുള്ള ആചാരമാണ്. അന്ന് പന്തളം രാജാവിന് മാത്രമേ ശബരിമലയില്‍ ദര്‍ശനമുള്ളൂ; അതാണ് അധികാരം. പതിനെട്ടാം പടിക്കലെത്തുന്ന പന്തളം രാജാവിനെ മേല്‍ശാന്തി ഇറങ്ങിവന്ന് കാലുകഴുകി സ്വീകരിച്ചാനയിക്കും. അന്ന് ക്ഷേത്ര നടയടച്ച് താക്കോല്‍ രാജാവിനെ ഏല്പിച്ചിട്ടാണ് മേല്‍ശാന്തി പടിയിറങ്ങുക. അയ്യപ്പ ക്ഷേത്രത്തിന്റെ താക്കോലിന്റെ ‘കസ്റ്റോഡിയന്‍’ പന്തളം രാജാവാണ് എന്നല്ലേ അതിനര്‍ത്ഥം. അത് ആചാരമാണ്; അത് ഇതുവരെ തുടര്‍ന്നു. ഇന്നും മകരവിളക്കിന് ചാര്‍ത്താനുള്ള അയ്യപ്പന്റെ തിരുവാഭരണം സൂക്ഷിക്കുന്നത് പന്തളം രാജാവാണ് എന്നതുമോര്‍ക്കുക. ഇതൊക്കെ ഒരു അധികാരവുമില്ലാത്തവരാണ് എന്ന് ആര്‍ക്കും ഇപ്പോള്‍ പറയാം; പക്ഷെ ചില അധികാരങ്ങള്‍, അവകാശങ്ങള്‍ കാലങ്ങളായി നിലനിന്നുപോരുന്നു എന്നത് മറക്കരുത്.
നേരത്തെ സൂചിപ്പിച്ച വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ വിധിന്യായത്തില്‍ ജഡ്ജിമാര്‍ ഭഗവദ് ഗീത ഉദ്ധരിക്കുന്നുണ്ട്. ഭഗവദ്ഗീതയിലെ (അധ്യായം 13) ‘ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ; ഏതദ്യൊ വേത്തി തം പ്രാഹുഃ ക്ഷേത്രജ്ഞ ഇതി തദ്വിത’ എന്ന ശ്ലോകം; ഇതര മതസ്ഥരുടേത് പോലെ ഒരു പ്രാര്‍ഥനാ ഹാള്‍ അല്ല ക്ഷേത്രം; മറിച്ച് ക്ഷേത്രം എന്നാല്‍ മനുഷ്യ ജീവന് പോലെയാണ്… കോടതി പറയുന്നു. ആരെടാ ഈ തന്ത്രി, ഏതെടാ ക്ഷേത്രം എന്നൊക്കെ വിളിച്ചുകൂവി നടക്കുന്നവരുടെ ഓര്‍മ്മയ്ക്കായാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: