വിശ്വാസം, അതല്ലേ എല്ലാം എന്നത് ഒരു സ്ഥാപനത്തിന്റെ പരസ്യമാണെങ്കിലും അതിലൊരു വസ്തുതയുണ്ട്. വിശ്വാസം ഇല്ലെങ്കില്‍ എല്ലാം പോയി. വിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. പ്രതീക്ഷയും ആഗ്രഹവും ആശയും അനുഭവവും എല്ലാം ചേര്‍ന്നതാണ് ഈ വിശ്വാസം. ചിലത് ദൃശ്യം, മറ്റു ചിലത് അദൃശ്യം. ഒരാള്‍ക്ക് അനുഭവത്തില്‍ അദൃശ്യമാവാം. എന്നാല്‍ ദൃശ്യാനുഭവമായി അത് അങ്ങനെതന്നെ പറഞ്ഞ് കൊടുക്കാന്‍ കഴിഞ്ഞുവെന്നുവരില്ല. അതിനാല്‍ തന്നെയാവാം ‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ’ എന്നു പറഞ്ഞത്. നിന്റെ വിശ്വാസം മറ്റവനെ രക്ഷിക്കട്ടെ എന്നു പറഞ്ഞിട്ടില്ല. ഭക്തകോടികള്‍ ദര്‍ശനത്തിനെത്തുന്ന ശബരിമലയാണിപ്പോള് വിശ്വാസവും അവിശ്വാസവും യുക്തിയും അയുക്തിയും ചേര്‍ന്ന് വിവാദമായി അലയടിക്കുന്നത്.
സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നോക്കുമ്പോള്‍ അവിടെ ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രശ്നം കണ്ടില്ല. പുരുഷനും സ്ത്രീയും എന്ന മനുഷ്യഘടകം മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള തീര്പ്പിനേ കോടതി വില നല്കിയുള്ളൂ. എന്നാല്‍ ഭരണഘടനയ്ക്കു മുകളിലുമുണ്ട് ചില സംഗതികള്‍, എന്ന് വിലയിരുത്തി ഇന്ദു മല്‍ഹോത്ര വ്യത്യസ്തമായ വിധിയാണ് എഴുതിയത്. അത് വിശ്വാസികള്‍ക്ക് ഒപ്പം ചേര്‍ന്നുപോകുന്നതാണ്. ഇവിടെ കാലങ്ങളായി പുലര്‍ന്നുപോരുന്ന ഒരു അനുഷ്ഠാനത്തെയാണ് യുക്തിയുടെ വാള്‍ത്തലയിലൂടെ നടന്ന് അവഗണിച്ചത്. നിഷ്ഠയോടെ ചെയ്യുന്ന ഒരു സംഗതിയെ ഇങ്ങനെ വലിച്ചെറിയുമ്പോള്‍ അത് വിശ്വാസികള്‍ക്ക് എത്രമാത്രം വേദനാജനകമാണെന്ന് ബന്ധപ്പെട്ടവര്‍ ആലോചിച്ചിട്ടില്ല. പുസ്തകങ്ങളിലെ അക്ഷരങ്ങളില്‍ ജീവന്‍വെക്കുന്നത് അത് വൈകാരികതലത്തില്‍ എത്തുമ്പോഴാണ്. അനുഭവതീക്ഷ്ണതയുടെ തലം ഒരുപക്ഷേ, അക്ഷരങ്ങള്ക്കുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല.
ദൈവം ഉണ്ടോ എന്ന ചോദ്യം പോലെയാണത്. അനുഭവിച്ചയാള്‍ക്ക് ഉണ്ടെന്നും അല്ലാത്തവര്‍ക്ക് ഇല്ലെന്നും പറയാം. രണ്ടും തെറ്റല്ല, ശരിയുമല്ല എന്നും വ്യാഖ്യാനിക്കാം. എന്നാല്‍ ശബരിമലയെക്കുറിച്ചുള്ള നേരറിവുകളില്‍ ചിലത് കോടതിക്ക് ബോധ്യപ്പെട്ടില്ല എന്നു നിശ്ചയമായും ചൂണ്ടിക്കാട്ടാം. അനുഷ്ഠാനവും ആചാരവും ഒന്നും വേണ്ട എന്നാണെങ്കില്‍ ഭരണഘടനയുടെ അലകും പിടിയും അറിയുന്ന കോടതിക്കും അതു ബാധകമല്ലേ എന്ന ചോദ്യമുണ്ട്. എന്തിനാണ് ചൂടുകാലത്ത് കോട്ടും സ്യൂട്ടും ടൈയും കെട്ടി കോടതിയില്‍ അഭിഭാഷകര്‍ വാദിക്കുന്നത്. സാധാരണ ഷര്‍ട്ടും പാന്റ്സും പോരേ? അതു കേള്‍ക്കുന്ന ജഡ്ജിമാര്‍ക്കും അങ്ങനെ പോരേ? എന്തിന് പൂജാ അവധിയും മറ്റും കോടതി സ്വീകരിക്കുന്നു? അങ്ങനെ തന്നെയല്ലേ ശബരിമലയിലെ കാര്യവും.
ഒരു പൊതുസ്ഥലമായി ക്ഷേത്രത്തെ വ്യാഖ്യാനിക്കാനും കഴിയില്ല. കാരണം ഹിന്ദു ദേവതകളെ സംബന്ധിച്ച് ചിന്തിച്ചാല്‍ ഓരോ ക്ഷേത്രത്തിലെ ദേവതയ്ക്കും ഓരോ വ്യക്തിത്വമാണ്. അതത് ദേവതയുടെ പിതൃസ്ഥാനത്ത് ആരാണോ അദ്ദേഹമാണ് തന്ത്രി. ദേവതയെ സംബന്ധിച്ചിടത്തോളം തന്ത്രിയാണ് ആ ദേവതയുടെ പരമാധികാരി. പൂജയ്ക്കും മറ്റു ചടങ്ങുകള്‍ക്കും ആധികാരികത പകര്‍ന്നുകൊടുക്കേണ്ടത് തന്ത്രിയാണ്. അവിടെ ഭരണഘടനയ്ക്ക് ഒന്നും ചെയ്യാനില്ല. അമ്പലത്തില്‍ പോകുന്നത് ദര്‍ശനത്തിനാണ്. എന്നുവെച്ചാല്‍ ശബരിമലയിലെ അയ്യപ്പനെ ദര്‍ശിക്കാന്‍ (കാണാന്‍) ആണ് ഭക്തന് പോകുന്നത്. അയ്യപ്പന് എന്ന വ്യക്തിയെ കാണണമെങ്കില്‍ ഇന്നയിന്ന ചിട്ടകള്‍ വേണമെന്ന് അയ്യപ്പന് (പിതൃസ്ഥാനത്തുള്ള തന്ത്രി) നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇന്നയിന്ന രീതിയില്‍, ഇന്നയിന്ന സമയത്ത്, ഇന്നയിന്ന വസ്തുക്കളുമായി മാത്രമേ കാണാനാവൂ എന്ന് നിര്‍ദ്ദേശിച്ചാല്‍ അങ്ങനെയേ പറ്റൂ. ഇവിടെ ഭരണഘടനയ്ക്ക് ഒന്നും ചെയ്യാനില്ല. കാണപ്പെടുന്നയാളാണ് തന്നെ കാണുന്നതിന് എന്തൊക്കെ നിബന്ധനകള്‍ ഉണ്ടെന്ന് തീരുമാനിക്കുന്നത്; അല്ലാതെ കാണാന്‍ പോവുന്നവരല്ല. വാര്‍ഡ് മെമ്പറെ കാണുന്നതു മുതല്‍ രാഷ്ട്രപതിയെ കാണുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇങ്ങനെയൊക്കെ വേണമെന്നില്ലേ? ഇതൊന്നും ശബരിമലയില്‍ പറ്റില്ല എന്നു പറയാന്‍ എങ്ങനെ കഴിയും?
ഹിന്ദുദേവതകളെപ്പറ്റി നേരത്തെ സൂചിപ്പിച്ചു. ഒരു ദേവതയ്ക്കു തന്നെ ഓരോ ഭാവമുണ്ട്. ആ ഭാവം അനുസരിച്ചുള്ള പ്രതിഷ്ഠയാണെങ്കില്‍ അതിനു യുക്തമായ പൂജയും നിവേദ്യവുമായിരിക്കും ആ അമ്പലത്തില്‍ ഉണ്ടാവുക. ശൈശവാവസ്ഥയിലുള്ള ദേവതാരൂപമാണെങ്കില് ആ ക്ഷേത്രത്തില്‍ കതിനപോലും പൊട്ടിക്കില്ല. കാര്യമെന്താ? ആ ദേവതയ്ക്ക് പേടിയാവും എന്നതുകൊണ്ടു തന്നെ! മാനുഷികാവസ്ഥകളെ അതേ രീതിയില്‍ പ്രതിഫലിപ്പിക്കുന്ന ദേവതകള്‍ ഹൈന്ദവവിശ്വാസപ്രമാണങ്ങളില് മാത്രമേയുള്ളൂവെന്നതത്രേ അതിന്റെ മഹത്വം! ഇതൊന്നും ഭരണഘടനയിലെ അക്ഷരങ്ങളുടെ തലനാരിഴകീറിയാല് കിട്ടിക്കൊള്ളണമെന്നില്ല. അതാണ് ആ വിശ്വാസാനുഷ്ഠാനങ്ങളുടെ ഉള്ളുറപ്പ്. ഇനി ഭരണഘടന നമുക്ക് സഞ്ചാര സ്വാതന്ത്ര്യം തന്നുവെന്നു കരുതി എവിടെയും എപ്പോഴും കയറിച്ചെല്ലാനോ, നടന്നുപോവാനോ കഴിയുമോ? ഏതു കോടതിവിധി വന്നാലും സാധാരണക്കാരന് ഇങ്ങനെയൊക്കെ ചിന്തിച്ചുപോയി എന്നു വരും. അത്തരം സാധാരണക്കാര്‍ക്ക് ആശ്വസിക്കാന്‍ പരമോന്നത നീതിപീഠത്തില്‍ ഇന്ദുമല്‍ഹോത്രയുടെ രൂപത്തില്‍ ഒരു ജഡ്ജിയുണ്ടായി എന്നത് യാദൃച്ഛികമല്ല.
എന്തായാലും ശബരിമലയിലെ വനിതാപ്രവേശം സംബന്ധിച്ച വിധിന്യായവും അതുണര്‍ത്തിവിട്ട വികാരവും സാധാരണ മനുഷ്യരെ എങ്ങനെ പരുവപ്പെടുത്തി എന്നറിയാന്‍ ഭരണഘടനാ വ്യവസ്ഥയൊന്നും വേണ്ട. സമൂഹത്തെ സാകൂതം വീക്ഷിക്കുന്ന ആര്‍ക്കും അത് കണ്ടെത്താന്‍ കഴിയും. ഇതിനൊപ്പം കാണേണ്ട ഒരു സംഗതി കൂടിയുണ്ട്. അവിശ്വാസിയുടെ വിശ്വാസത്തില്‍ പോലും ചില ഇളക്കംതട്ടിയതായി കാണാന്‍ കഴിയുമെന്നതാണത്. ‘പിതൃശൂന്യവാര്ത്ത’കളിലൂടെ വിവാദം സൃഷ്ടിച്ച ഒരു ജനപ്രതിനിധി കഴിഞ്ഞ ദിവസം ചിലത് ചൂണ്ടിക്കാട്ടുകയുണ്ടായി. ശബരിമലയില്‍ വിശ്വാസികള്‍ കരുതിവരുന്ന അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംബന്ധിച്ച ഒരു കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. കന്നി അയ്യപ്പന്മാര് ദര്‍ശനം നടത്താത്ത അവസ്ഥ വന്നാല്‍ മാളികപ്പുറത്തമ്മയെ അയ്യപ്പന് വിവാഹം ചെയ്യാമെന്ന് വാക്കുകൊടുത്തിട്ടുണ്ടെന്നാണ് ഐതിഹ്യം. ഇത്തവണ ചിങ്ങപ്പുലരിക്ക് നടതുറന്നപ്പോള്‍ കന്നി അയ്യപ്പന്മാര്ക്ക് എന്നല്ല തന്ത്രിക്കുപോലും അവിടെ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. പ്രളയത്തില്‍ എല്ലായിടവും ഒറ്റപ്പെട്ടുപോയിരുന്നു. അയ്യപ്പന് നേരത്തെ നടത്തിയ വാഗ്ദാനം ഇത്തവണ നിറവേറ്റാന്‍ ഇടവന്നുവെന്നും നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ച സ്ഥിതിക്ക് യുവതികള്‍ക്ക് ഇനി ശബരിമലയില്‍ ദര്‍ശനം നടത്താമെന്നുമാണ് എം. സ്വരാജ് എന്ന സിപിഎം എംഎല്‍എ പരിഹസിച്ചത്. മാളികപ്പുറത്തമ്മയുടെ കണ്ണീരാണ് ഇത്തവണ പ്രളയ രൂപത്തിലെത്തിയതെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇമ്മാതിരി പ്രലപനങ്ങള്ക്ക് തടയിടാന്‍ ഭരണഘടനയില്‍ വകുപ്പുണ്ടോ എന്നറിയില്ല. ഉണ്ടായാലും ഇല്ലെങ്കിലും ഇത്തരത്തിലുള്ള നികൃഷ്ടജന്മങ്ങളെ തിരിച്ചറിയാന്‍ വിധിയും തദനുബന്ധ സംഭവവികാസങ്ങളും വഴിവെച്ചു എന്നതാണ് എടുത്തുപറയേണ്ട സംഗതി. വിശ്വാസപ്രമാണങ്ങളെ തകര്‍ക്കാനുള്ള ശ്രമം ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന സമൂഹത്തെ ഛിന്നഭിന്നമാക്കാനാണോ എന്ന് സംശയിച്ചുപോയാല്‍ തെറ്റു പറയാനാകുമോ? ഭരണഘടനയെപോലും അതിനായി കൂട്ടുപിടിക്കുന്നു എന്നു വരുമ്പോള്‍ ആരാണ് രക്ഷിക്കാനുള്ളത് എന്ന് വിശ്വാസികള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ മറുപടിയാണ് ശബരിമല പതിനെട്ടാംപടി കയറിവരുമ്പോള്‍ നമുക്കു മുന്നില്‍ ഉയര്ന്നുനില്ക്കുന്നത്: തത്ത്വമസി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: