കൊച്ചി: വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്നുകള്‍ കയറ്റി അയയ്ക്കാനുള്ള കേന്ദ്രമായി കേരളം മാറികൊണ്ടിരിക്കുകയാണന്ന് എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്.
സംസ്ഥാനത്തേക്ക് നിരന്തരമായി നിരോധിത ലഹരിവസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മയക്കുമരുന്നുകള്‍ കയറ്റി അയയ്ക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളുടെ ഉന്നതതല യോഗം വിളിച്ച് ഒന്നിലധികം തവണ മയക്കുമരുന്നുകളുടെ വരവ് തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ സംയുക്തമായി കടലിലും, ചെക്ക് പോസ്റ്റുകളിലും അന്തര്‍ സംസ്ഥാന ബസ്സുകളിലും പരിശോധന കര്ശനമാക്കിയിരിക്കുകയാണന്നും എക് സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
രണ്ടു വര്‍ഷത്തിനിടെ 700 കോടിയുടെ മയക്കുമരുന്നുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തത്. 100 കോടിയുടെ ഹാഷിഷും എംഡിഎംഎയും മാത്രം പിടിച്ചെടുത്തു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാലക്കാട് നിന്നും 40 കോടിയുടെയും, രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തിരുവരന്തപുരത്തുനിന്ന് 20 കോടിയുടേയും ഹാഷിഷാണ് പിടിച്ചെടുത്തത്.
ഏപ്രില്‍ മെയ് മാസങ്ങളില്‍ കൊച്ചിയില്‍ നിന്നും 35 കോടിയുടെയും ആറ് മാസത്തിന് മുന്‍പ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.500 കിലോ ഗ്രാം എംഡിഎം പിടികൂടിയിരുന്നു. മയക്കുമരുന്നുകള്‍ വിമാനത്തിലുള്‍പ്പെടെ എത്തുന്നുണ്ട്. കേരളം മയക്കുമരുന്നിന്റെ ദേശീയ അന്തര്‍ദേശീയ മാര്‍ക്കറ്റിന്റെ ടാര്ഗറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: