തലശ്ശേരി: മലയാളത്തിന്റെ രണ്ടാം എഴുത്തച്ചനായ ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് രണ്ട് ദശാബ്ദക്കാലം താമസിച്ച തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നിലെ ബംഗ്ലാവ് ചരിത്ര സ്മാരകമാകുന്നു. ഭാഷാ സ്‌നേഹികളുടെ അഭിലാഷമാണ് ഇതോടെ സഫലമാവുന്നത്. സ്മാരകം മലയാളിയുടെ സാംസ്‌കാരിക തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുവാനുള്ള ശ്രമത്തില്‍ ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഇവിടെ ആരംഭിച്ചു കഴിഞ്ഞു. പൈതൃക നഗരം പദ്ധതിയില്‍ പെടുത്തി അക്ഷര മ്യൂസിയമാക്കി സംരക്ഷിക്കാനാണ് നവീകരണം നടത്തുന്നത്. 2.10 കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നവീകരിക്കുമ്പോള്‍ ബംഗ്ലാവിന്റെ തനിമ അതേപടി തന്നെ നിലനിര്‍ത്തും. തറയില്‍ പാകിയ ഓട് പോലും മാറ്റില്ല.
കെട്ടിടത്തിന്റെ ചുമരും മേല്‍ക്കൂരയും ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ രാജ്യാന്തര നിലവാരമുള്ള മ്യൂസിയവും മൂന്നാം ഘട്ടത്തില്‍ ഭാഷാ പഠന ഗവേഷണ കേന്ദ്രവുമാക്കി മാറ്റും. ജര്‍മ്മനിയിലെ സര്‍വ്വകലാശാലളുമായി ചേര്‍ന്നായിരിക്കും ഭാഷാ പഠനത്തിനും ഗവേഷണത്തിനും സൗകര്യമൊരുക്കുക. ഒന്നര നൂറ്റാണ്ട് മുമ്പാണ് ഇല്ലിക്കുന്നില്‍ കല്ലും മരവും കൊണ്ടുള്ള കെട്ടിടം നിര്‍മ്മിച്ചത്. സിഎസ്‌ഐ പള്ളിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ബംഗ്ലാവുള്ളത്. പ്രമുഖ സാങ്കേതിക പരിശീലന കേന്ദ്രമായ നിട്ടൂര്‍ ടെക്‌നിക്കല്‍ ടെയിനിംഗ് ഫൗണ്ടേഷന്റെ ക്ലാസ് മുറികളായി ഇതിന്റെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നുണ്ട്. മലയാളത്തിന്റെ ആദ്യ വര്‍ത്തമാന പത്രമായ രാജ്യ സമാചാരവും (1847) പിന്നിട് പശ്ചിമോദയവും അച്ചടി മഷി പുരണ്ടിറങ്ങിയത് ഇവിടെ സ്ഥാപിച്ചിരുന്ന കല്ലച്ചിലൂടെയായിരുന്നു.
മലയാളക്കരയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള ഭാഷയെ ഒരു മഹാനിഘണ്ടുവിലൂടെ ലോകരാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്തിയ ഗുണ്ടര്‍ട്ടും പത്‌നി ജൂലിയും 1839 ഏപ്രില്‍ 12 മുതലായിരുന്നു ചരിത്രം അടയാളപ്പെടുത്തിയ നിട്ടൂര്‍ ബംഗ്ലാവില്‍ താമസിച്ചു തുടങ്ങിയത്. ബാസല്‍ മിഷന്റെ മത പ്രചാരകനായി എത്തിയ ജര്‍മ്മന്‍ സായ്‌പ് പ്രകൃതി രമണീയമായ നിട്ടൂരിലെ കുന്നിന്‍ പുറത്തുള്ള ബംഗ്ലളാവിന്റെ വരാന്തയില്‍ ഇരുന്നാണ് മലയാളി ഇന്നും അറിവും നുകരുന്ന മലയാളം ഇംഗ്ലിഷ് നിഘണ്ടു (1872) തയ്യാറാക്കിയത്. മലയാളത്തിന് വിശ്വസംസ്‌കൃതിയുടെ ജാലകം തുറന്ന് നല്‍കാന്‍ ഗുണ്ടര്‍ട്ട് ഉപയോഗിച്ച കല്ലച്ചും അദ്ദേഹത്തിന്റെ ചാരുകസേരയും കണ്ണടയും സമയമിടിക്കുന്ന ക്ലോക്കും അക്കാലത്തെ പ്രത്യേകതയായിരുന്ന വലിക്കുന്ന പങ്കയും ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഇതിന്റെയെല്ലാം മാതൃകകള്‍ ബംഗ്ലാവില്‍ തയ്യാറാക്കി വെക്കാന്‍ തീരുമാനമുണ്ട്. മലയാള പത്രലോകത്തിന്റെ ആരൂഢമായ ബംഗ്ലാവ് ഇപ്പോള്‍ അസ്ഥികൂട പരുവത്തിലാണുള്ളത്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ജീവിതം കൊണ്ട് മലയാളിയായ ഗുണ്ടര്‍ട്ടിന്റെ നിറം മങ്ങാത്ത ഓര്‍മ്മകള്‍ ഇന്നും ഇവിടെ അലയടിക്കുന്നുണ്ട്.
















