കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ദന്തവിഭാഗം സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ ‘മന്ദഹാസം’ പദ്ധതി വഴി കൃത്രിമപ്പല്ല് വച്ചുപിടിപ്പിക്കലടക്കമുള്ള ചികിത്സകള്‍ക്കായി എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു. മൂന്ന് മാസത്തിനകം 2500 പേര് ഇവിടെ ചികിത്സ തേടി. ചുരുങ്ങിയ ചികിത്സാചെലവ് കണക്കിലെടുത്ത് മംഗളൂരു അടക്കമുള്ള ഇതര സംസ്ഥാന നഗരങ്ങളിലേക്ക് പോകുന്നവരെല്ലാം ഇപ്പോള്‍ ജില്ലാ ആശുപത്രി ദന്തരോഗവിഭാഗത്തില്‍ അഡ്മിഷന് നേടിയിട്ടുണ്ട്.
കൃത്രിമപ്പല്ലിന്റെ മുഴുവന്‍ ഭാഗങ്ങളും നിര്‍മ്മിച്ച് വച്ചുകൊടുക്കുന്ന ഏക സര്‍ക്കാരാശുപത്രിയാണ് ജില്ലാ ആശുപത്രി. ബിപിഎല്‍ വിഭാഗത്തിന് പൂര്‍ണമായും സൗജന്യ ചികിത്സയാണ്. എപിഎല്ലുകാരില്‍ നിന്ന് ഈടാക്കുന്നതും താരതമ്യേന ചുരുങ്ങിയ ഫീസാണ്. ഈ കാലയളവിനകം 20 പേര്‍ക്ക് മുഴുവന്‍ പല്ലുകളും വച്ചുനല്കിയിട്ടുണ്ട്. ഇവിടെ നിന്നുതന്നെ നിര്‍മ്മിച്ചാണ് പല്ലുകള്‍ പിടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരത്തില്‍ പല്ല് നിര്‍മ്മിച്ച് പിടിപ്പിക്കുന്നത്. ഓര്‍ത്തോ ദന്തിസ്റ്റിന്റെ സേവനവും ഇവിടെ രോഗികള്‍ക്ക് ലഭിക്കുന്നുണ്ട്. നിരതെറ്റിയ പല്ലുകളടക്കം നന്നാക്കിയെടുക്കാന്‍ 60 പേരാണ് ഇവിടെയെത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക ദന്തല്‍ സര്‍ജന്റെ സേവനവും ഇവിടെയുണ്ട്.
ചികിത്സയ്ക്കായി അത്യാധുനിക ലേസര്‍ ഉപകരണങ്ങള്‍ പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ സ്ഥാപിച്ചു കഴിഞ്ഞു. സാമ്പത്തിക പരിഗണനകളില്ലാതെ ചുരുങ്ങിയ ചെലവിലാണ് പല്ല് ക്ലീനിംഗ്, കൃത്രിമ പല്ല് വെപ്പ് എന്നിവ നടക്കുന്നത്. ഇതോടെ രോഗികളുടെ ഒഴുക്കും കൂടി. അസിസ്റ്റന്റ് ദന്തല്‍ സര്ജന് ഡോ.സി.ഗീത, സീനിയര്‍ ദന്തല്‍ ഹൈജീനിസ്റ്റ് കെ.അജയ്കുമാര്‍, വി.നിമിഷ, ദന്തല്‍ ടെക്നീഷ്യന് കെ.ബിന്ദു ഉള്‍പ്പെടെയുള്ള സ്ഥിരം ജീവനക്കാരും ആറോളം സീനിയര്‍ ദന്തല്‍ സര്ജന്മാര്, പരിശീലകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്. എന്‍എച്ച്എം ഡോക്ടര്‍മാരായ ഡോ.അഗസ്റ്റി ജോര്‍ജ്ജ്, ഡോ.ലക്ഷ്മി, ആര്. വാര്യര്‍ എന്നിവരും പിന്തുണയുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: