തളിപ്പറമ്പ്: കണ്ണൂരീല് പുതുതായി ആരംഭിക്കുന്ന റൂറല്‍ പോലീസിന്റെ ആസ്ഥാനം തളിപ്പറമ്പിലാകുമെന്ന് സൂചന. ജില്ലയിലെ പോലീസ് വിഭാഗത്തെ സിറ്റി, റൂറല്‍ എന്നിങ്ങനെ രണ്ട് വിഭാഗമായി വിഭജിക്കുന്നതിന്റെ ഭാഗമായാണ് തളിപ്പറമ്പ് ആസ്ഥാനമായി റൂറല്‍ പോലീസ് ജില്ല രൂപീകരിക്കുന്നത്. ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് പോലീസ് കമ്മീഷണറേറ്റും തളിപ്പറമ്പ് കേന്ദ്രീകരിച്ച് റൂറല്‍ പോലീസ് ആസ്ഥാനവും നിലവില്‍ വരുന്നതോടെ പോലീസിന്റെ കാര്യക്ഷമത വര്‍ദ്ധിക്കും.
ക്രമസമാധാന പാലനവും കേസന്വേഷണവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ പരിഷ്കാരം സഹായിക്കും. കണ്ണൂര്‍ നഗരസഭയെ കോര്‍പ്പറേഷനായി ഉയര്‍ത്തിയതും ജില്ലയുടെ നഗരവല്‍ക്കരണവും പരിഗണിച്ചാണ് വിഭജനം എന്നാണ് സൂചന. റൂറല്‍ പോലീസ് ആസ്ഥാനം മലയോര മേഖല കേന്ദ്രീകരിച്ച് വേണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. പുതുതായി രൂപീകരിച്ച ഇരിട്ടി താലൂക്ക് ആസ്ഥാനമായ ഇരിട്ടി കേന്ദ്രീകരിച്ച് റൂറല്‍ പോലീസ് ജില്ല സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.
എന്നാല്‍ തളിപ്പറമ്പ് കേന്ദ്രീകരിച്ച് സ്ഥാപിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതുപ്രകാരം കണ്ണൂര്‍ തലശ്ശേരി സബ് ഡിവിഷനുകള്‍ സിറ്റി കമ്മീഷണറേറ്റിന് കീഴിലും ഇരിട്ടി തളിപ്പറമ്പ് സബ് ഡിവിഷനുകള്‍ റൂറല്‍ പോലീസ് വിഭാഗത്തിന്റെ കീഴിലും വരും. കണ്ണൂര്‍ സബ് ഡിവിഷന്റെ കീഴിലുളള കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ ട്രാഫിക്, കണ്ണൂര്‍ സിറ്റി, എടക്കാട്, ചക്കരക്കല്‍, വളപട്ടണം, കണ്ണപുരം, അഴീക്കല്‍ തീരദേശ സ്റ്റേഷന്, മയ്യില്‍, കണ്ണൂര്‍ വനിതാ സ്റ്റേഷന് എന്നിവയും തലശ്ശേരി സബ് ഡിവിഷനുകീഴിലുള്ള മട്ടന്നൂര്‍, മട്ടന്നൂര്‍ വിമാനത്താവളം, തലശ്ശേരി, ധര്‍മ്മടം, ന്യൂമാഹി, പിണറായി, പാനൂര്‍, ചൊക്ലി, കൊളവെല്ലൂര്‍, തലശ്ശേരി തീരദേശ സ്റ്റേഷന്, കൂത്തുപറമ്പ്, കണ്ണവം കതിരൂര്‍ സ്റ്റേഷനുകള്‍ സിറ്റി കമ്മീഷണറേറ്റിന് കീഴിലും വരും.
ഇരിട്ടി, തളിപ്പറമ്പ് സബ് ഡിവിഷനുകളുടെ കഴില് വരുന്ന ഇരിട്ടി, ഉളിക്കല്‍, ആറളം, കരിക്കോട്ടക്കരി, പേരാവൂര്‍, കേളകം, മുഴക്കുന്ന്, ഇരിക്കൂര്‍, മാലൂര്‍, തളിപ്പറമ്പ്, പഴയങ്ങാടി, പരിയാരം മെഡിക്കല്‍ കോളജ്, പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, ആലക്കോട്, കുടിയാന്മല, ശ്രീകണ്ഠപുരം, പയ്യാവൂര്‍ എന്നീ സ്റ്റേഷനുകളാണ് റൂറല്‍ പോലീസ് ആസ്ഥാനത്ത് ഉള്‍പ്പെടുക. ഇതോടൊപ്പം ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഭരണം അടക്കം ഏഴ് പുതിയ ഡിവൈഎസ്പിമാര്‍ റൂറല്‍ കേന്ദ്രീകരിച്ച് ചുമതലയേല്‍ക്കും. കൂടുതല്‍ പോലീസുകാരും ഉണ്ടായിരിക്കും, മലയോര മേഖലയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ ലഹരിമരുന്ന് താവളങ്ങളിലേക്കും പോലീസിന്റെ ശ്രദ്ധ കൂടുതല്‍ പതിപ്പിക്കാന്‍ ഇത് സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: