ന്യൂദല്‍ഹി: ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ പ്രതിമയെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് താത്പര്യമെന്ന് മോദി പറഞ്ഞു.
സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയെ ചൈനയിലുണ്ടാക്കുന്ന ഷൂസുമായി താരതമ്യം ചെയ്യാനാകാമോയെന്ന് ബിലാസ്പൂര്‍, ബസ്തി, ചിട്ടോര്ഗാര്ഹ്, ധന്‍ബാദ്, മന്ദ്സോര് എന്നിവടങ്ങളില്‍നിന്നുള്ള ബിജെപി ബൂത്ത് പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെ അദ്ദേഹം ചോദിച്ചു.
സര്‍ദാര്‍ പട്ടേലിനെ കോണ്‍ഗ്രസ് വളരെ വെറുക്കുന്നതുകൊണ്ടാണ് പ്രതിമയ്ക്കു മുകളിലും ചെളിവാരിയെറിയാന്‍ തുടങ്ങിയിരിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. സര്‍ദാര്‍ പട്ടേല്‍ പോലുള്ള പ്രതീകങ്ങളെ കോണ്‍ഗ്രസ് അവഹേളിക്കുകയാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെക്കുറിച്ച് ഓര്‍മിക്കാന്‍ കോണ്‍ഗ്രസ് മുന്‍പ് ശ്രമിച്ചിരുന്നില്ല. എന്നാലിപ്പോള്‍ രാഷ്ട്രം മുഴുവന്‍ അദ്ദേഹത്തെ ഓര്‍മിക്കുന്നു. ഈ വസ്തുത കോണ്‍ഗ്രസിന് ദഹിക്കുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനത്തിനുശേഷം നിങ്ങളുടെ പണം ബാങ്കില്‍ സുരക്ഷിതമല്ലെന്ന നുണ കോണ്‍ഗ്രസ് പരത്തി. ആയുഷ്മാന്‍ ഭാരതിനെക്കുറിച്ചും കോണ്‍ഗ്രസ് കള്ളം പറയുന്നു. കോണ്‍ഗ്രസ് പരിസ്ഥിതിയെ നശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ കള്ളങ്ങളെ ധൈര്യത്തോടെ നേരിട്ടേ മതിയാകൂവെന്നും മോദി ആവശ്യപ്പെട്ടു.
ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ആദരസൂചകമായി നിര്‍മിക്കുന്ന പ്രതിമ നമ്മുടെ ഷൂസും ഷര്‍ട്ടും പോലെ ‘മെയ്ഡ് ഇന്‍ ചൈന’യാണെന്നായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചത്. തുടര്‍ന്ന് രാഹുലിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപിയും ഗുജറാത്ത് സര്‍ക്കാരും രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: