ലഖ്‌നൗ: കുഴഞ്ഞു വീണതിനെ തുടർന്ന് അബോധാവസ്ഥയിലായ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് റായ്‌ക്ക് കടുത്ത വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. പിന്നീട് ബോധം നഷ്ടപ്പെട്ട അദ്ദേഹത്തെ ലഖ്‌നൗവിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ബിപിയിലുണ്ടായ വ്യതിയാനവുമാണ് പെട്ടെന്ന് കുഴഞ്ഞുവീഴാൻ കാരണമായതെന്ന് പ്രാഥമിക പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഇന്നലെ പകൽ പാർട്ടി ആസ്ഥാനത്ത് നടന്ന ഡോക്ടർമാരുടെയും അധ്യാപകരുടെയും സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
ഇവിടെവെച്ച് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. പാർട്ടി ഓഫീസിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. സിടി സ്കാൻ, എംആർഐ പരിശോധനാ ഫലങ്ങളിൽ അപകടകരമായി ഒന്നുമില്ലെന്നും മരുന്നുകളോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
2023-ൽ, ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റായി അദ്ദേഹം നിയമിതനായി, സംസ്ഥാനത്ത് പാർട്ടി സംഘടനാ ശക്തി പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ചുമതലയേറ്റത്.














