കട്ടപ്പന: പ്രളയത്തില്‍ വലയുന്ന മലയോര ജനതയുടെ നടുവൊടിച്ച് നിര്‍മാണ സാമഗ്രികളുടെ വില ക്രഷര്‍ ഉടമകള്‍ കുത്തനെ കൂട്ടുന്നു. ഒരടി സാമഗ്രികള്‍ക്ക് അഞ്ച് മുതല്‍ 12 രൂപ വരെയാണ് വിലവര്‍ധനവ് വരുന്നത്. മുമ്പ് സാങ്കേതിക കാരണങ്ങളാല്‍ ഏതാനും ക്രഷര്‍ യൂണിറ്റുകള്‍ പൂട്ടിയിരുന്നു. ഇതോടൊപ്പംതന്നെ നിരവധി അനധികൃത പാറമടകള്‍ക്കും പൂട്ട് വീണു.
കൃത്യമായ കണക്കുകള്‍ നല്‍കാത്തതും നികുതി അടയ്ക്കാത്തതുമായ ക്രഷറുകള്‍ക്കാണ് പൂട്ട് വീണത്. ഈ സാഹചര്യത്തിലാണ് നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ക്രഷറുടമകള്‍ കല്ലിനും പാറമണലിനും അടക്കം അമിതമായി വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ മാസം 25 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്നാണ് ഇവര്‍ അറിയിക്കുന്നത്.
നിര്‍മാണ സാമഗ്രികള്‍ക്ക് വില വര്‍ധിച്ചതോടെ സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയടക്കം അവതാളത്തിലാണ്. അനുവദിക്കുന്ന തുകയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. പാറമടകളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച സാഹചര്യത്തില്‍ കല്ല്, മെറ്റല്‍, പാറപ്പൊടി, പാറമണല്‍ തുടങ്ങിയവ കിട്ടാനില്ലാത്ത അവസ്ഥയാണ്. 34 രൂപ ഉണ്ടായിരുന്ന മിക്സ് പൊടിക്ക് 39 ആയി വര്‍ധിച്ചു. 30 രൂപ വിലയുണ്ടായിരുന്ന മെറ്റലിന് 35 രൂപയാകും. ഇവ പണി സ്ഥലത്തെത്തിക്കുമ്പോള്‍ വാഹനക്കൂലികൂടി കൂട്ടിയാല്‍ തുക പിന്നെയും വര്‍ധിക്കും. ഇരുനൂറ് അടി കല്ലിന് 3,700 രൂപയ്ക്ക് മുകളില്‍ നല്‍കണം. പാറപ്പൊടി, മെറ്റല്‍ എന്നിവയ്ക്ക് മിനി ലോറിക്ക് ഒരു ലോഡിന് ഇത്തരത്തില്‍ നോക്കുമ്പോള്‍ 1,000-2,000 രൂപ വരെ വിലകൂടും.
കൃത്രിമക്ഷാമം സൃഷ്ടിച്ച് അമിതവില ഈടാക്കുന്ന ക്രഷര്‍ ഉടമകളുടെ നടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്. കാര്‍ഷിക മേഖലയില്‍ വന്‍ നാശമുണ്ടായ ഇടുക്കിയില്‍ തങ്ങളുടെ നഷ്ടപ്പെട്ട കിടപ്പാടങ്ങള്‍ അടക്കമുള്ളവ ഇനി എങ്ങനെ പുനര്‍നിര്‍മിക്കും എന്നറിയാതെ വലയുകയാണ് മലയോര ജനത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: