ആലപ്പുഴ: പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍വത്ര പിരിവ്. ഭരണപക്ഷാനുകൂല സര്‍വീസ് സംഘടനകളും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പാര്‍ട്ടികളും ഭീഷണിയുമായി രംഗത്ത്. ദുരിതബാധിതരെ പോലും ഇവര്‍ വെറുതെ വിടുന്നില്ല. വ്യാപാരികളാണ് കൊള്ളപ്പിരിവിന് കൂടുതല്‍ ഇരയാകുന്നത്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ വിഭാഗമാണ് വ്യാപാരികള്‍. ഇതുവരെ വ്യാപാര മേഖലയ്‌ക്കായി യാതൊരു പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല.
പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 500 കോടി രൂപയുടെ സാധനങ്ങള്‍ നല്‍കിയതായാണു കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കണക്ക്. സര്‍ക്കാരും രാഷ്‌ട്രീയകക്ഷികളും ചോദിച്ചുവാങ്ങിയതും വ്യാപാരികള്‍ സ്വമേധയാ നല്‍കിയതും ഇതിലുള്‍പ്പെടും. എന്നിട്ടും പിരിവിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നു ഏകോപനസമിതി ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആരോപിച്ചു. ജനപ്രതിനിധികള്‍ പിരിവിനിറങ്ങുമ്പോള്‍ ഓടിയൊളിക്കേണ്ട അവസ്ഥയിലാണ് വ്യാപാരികളെന്ന് അദ്ദേഹം പറയുന്നു.
ഇതിനു പുറമേ വാണിജ്യനികുതി, ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍നിന്നും സമ്മര്‍ദമുണ്ട്. നേരത്തെ 50 ലക്ഷം നല്‍കിയവരോട് വീണ്ടും 50 ലക്ഷം കൂടി ആവശ്യപ്പെടുകയാണ്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പ്രളയദുരിതപ്പിരിവില്‍ കുടുതല്‍ പണം നല്‍കിയത് തങ്ങളുടെ മണ്ഡലമാണെന്ന് കാണിക്കാന്‍ എംഎല്‍എമാര്‍ തമ്മില്‍ മത്സരമാണ്. തദ്ദേശസ്ഥാപനങ്ങളും പിന്നിലല്ല. ഇതിനെല്ലാം ഇരയാകുന്നത് വ്യാപാരികളും സംരഭകരും പ്രവാസികളുമാണ്. ഇതിന് പൂറമെ ആലപ്പുഴയിലെ ഹൗസ്ബോട്ട് മേഖലയേയും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുകയാണ്.
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ വിനോദസഞ്ചാരമേഖല ഇതുവരെ കരകയറിയിട്ടില്ല. ‘പ്രളയകാലത്ത് ഹൗസ്ബോട്ടുടമകള്‍ വേണ്ടത്ര സഹകരിച്ചില്ല, ദുരിതാശ്വാസനിധിയുടെ കാര്യത്തില്‍ സഹകരണമുണ്ടാകുമെന്നാണ് പ്രതീക്ഷ’യെന്നാണ് ഒരു മന്ത്രി ഭീഷണിയുടെ സ്വരത്തില്‍ പരസ്യമായി പറഞ്ഞത്. കരാറുകാരെ കുറ്റപ്പെടുത്തുന്നതില്‍ നേരത്തെ മുന്നില്‍നിന്ന മന്ത്രി ഇപ്പോള്‍ കരാറുകാരെ പിഴിയാനും മുന്നിലുണ്ട്.
കുട്ടനാട് അടക്കമുള്ള പ്രളയബാധിതപ്രദേശങ്ങളിലും സര്‍ക്കാര്‍ പിരിവ് തകൃതിയായി നടന്നു. ഇവിടങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുപോലും ധനസമാഹരണം നടത്തി. ജനത്തെ പിഴിയാന്‍ ഭരണപക്ഷത്തെ കൂടാതെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ദുരിതബാധിതര്‍ക്ക് 1,000 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം നടപ്പാക്കേണ്ട ബാധ്യതയും പൊതുജനങ്ങള്‍ക്കാണ്. വീട് നിര്‍മാണത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവിനാണ് തീരുമാനം.
















