സംഘടനാ കാര്യങ്ങളില്‍ അതീവശ്രദ്ധ കൊടുത്തിരുന്ന കാര്യകര്‍ത്താവിനെയാണ് എസ്. രാംനാഥിന്റെ നിര്യാണത്തിലൂടെ ആര്‍എസ്എസിന് നഷ്ടപ്പെട്ടത്. ആലപ്പുഴയില്‍ ജില്ലാ പ്രചാരകായിരിക്കുന്ന സമയത്താണ് രാംനാഥിനെ പരിചയപ്പെടുന്നത്. അന്ന് കോളേജ് വിദ്യാര്‍ഥിയായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിലും വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലും സജീവമായിരുന്നു രാംനാഥ്.
വ്യക്തിപരമായി വളരെ അടുപ്പമുണ്ടായിരുന്നു. എല്ലാവരോടും വളരെ അടുത്തിടപഴകുന്ന സ്വഭാവമായിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ പരിചയപ്പെട്ട ആരും അദ്ദേഹത്തെ മറക്കില്ല. ബാങ്ക് ജോലി ഉപേക്ഷിച്ച് സംഘത്തിന്റെ പ്രചാരകനായി. ഒറ്റപ്പാലം, വടകര, കൊല്ലം, കാഞ്ഞങ്ങാട് തുടങ്ങി നിരവധിയിടങ്ങളില്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചു. ആ കാലത്ത് ഇന്ത്യയിലുടനീളം യാത്രചെയ്തു. യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു രാംനാഥ്. 1988ല്‍ വനവാസി കല്യാണാശ്രമത്തിന്റെ സംഘടനാ സെക്രട്ടറിയായി.
വനവാസി മേഖലയില്‍ സഞ്ചരിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കി. ആ സമയങ്ങളില്‍ എഴുത്തിനായി സമയം കണ്ടെത്താനും അദ്ദേഹത്തിനായി. അവസാന നാളുകളില്‍ കൊങ്ങിണി ഭാഷയിലേക്ക് വാല്മീകി രാമായണം വിവര്‍ത്തനം ചെയ്തു വരികയായിരുന്നു. അടിയന്തരാവസ്ഥയില്‍ അറസ്റ്റ് വരിച്ചവരില്‍ രാംനാഥ്ജിയും ഉണ്ടായിരുന്നു. ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ആരോഗ്യപരമായ അവശതകള്‍ക്കിടയിലും കൊങ്ങിണി രാമായണം പൂര്‍ത്തിയാക്കാനായി എല്ലാദിവസവും അതിരാവിലെ ഉണരുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു.
സ്വന്തം ജീവിതം മാറ്റിവച്ച് സംഘടനാ പ്രവര്‍ത്തത്തിന് മുന്‍തൂക്കം നല്‍കുന്നയാളായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് പ്രവര്‍ത്തിച്ച മേഖലയിലെല്ലാം ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും.
എസ്. സേതുമാധവന്‍
ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍
















