ഇടുക്കി: ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്തേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ഒരു മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. 17 മണിക്കൂറിനുള്ളില്‍ ഉയര്‍ന്നത് 0.44 അടി മാത്രമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തേണ്ടതുള്ളുവെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 2395.58അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. തിങ്കളാഴ്ച രാത്രിയാണ് ജലനിരപ്പ് 2395 അടിയെത്തിയത്. ഇതോടെ മേഖലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുമെന്നും കളക്ടര്‍ അറിയിച്ചു. ജലനിരപ്പു സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയറും അറിയിച്ചിട്ടുണ്ട്. അഞ്ച് പഞ്ചായത്തുകളിലെ 12 സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
അണക്കെട്ടിനു മുകളില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ കണ്ട്രോള് റൂം തുറന്നു. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി അടിയന്തര തീരുമാനമെടുക്കും. തുറന്നുവിടേണ്ട വെള്ളത്തിന്റെ അളവു തീരുമാനിക്കുന്നത് കണ്ട്രോള് റൂമില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: