ന്യൂദല്‍ഹി: ജാതിക്കോമരങ്ങളായ മുലായം സിങ്ങിനേയും മകന്‍ അഖിലേഷ് സിങ്ങിനേയും കഠിനമായി വിമര്‍ശിച്ച് സമാജ് വാദിപാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി അമര്‍ സിങ്. ഈ നേതാക്കളേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മാനിക്കുന്നുവെന്ന് അമര്‍ സിങ് പറഞ്ഞു.
ഒരു കാലത്ത് മുലായം സിങ്ങിന്റെ വലംകൈയായിനിന്ന അമര്‍ സിങ് വര്‍ഷങ്ങളായി എസ്പിയോട് അകന്നു നില്‍ക്കുകയാണ്. അമര്‍ സിങ്, സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ ഭരണത്തിനെതിരേ പ്രതികരിച്ചതിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം യുപിയില്‍ നടന്ന വ്യവസായി മഹാ സമ്മേളനത്തില്‍, വല്പവസായി കൂടിയായ അമര്‍സിങ്ങിന് പങ്കാളിത്തമുണ്ടായിരുന്നു. യുപി സര്‍ക്കാരിന്റെ പരിപാടിയില്‍ അമര്‍ സിങ് പങ്കെടുത്തു. ഇതിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കവേയാണ് സമാജ് വാദി നേതാക്കളെ ജാതിക്കോമരങ്ങള്‍ എന്ന് അമര്‍ പരാമര്‍ശിച്ചത്.
”ഞാന്‍ രാഷ്‌ട്രീയത്തില്‍ സ്ഥിരബുദ്ധിയും വെളിച്ചവും വേണമെന്ന് വിശ്വസിക്കുന്നു. യുപിയില്‍ കോണ്‍ഗ്രസില്ല. അതൊരു ചെറു വിഭാഗമാണ്. സമാജ് വാദി- ബഹുജന്‍ സമാജ് വാദി പാര്‍ട്ടികള്‍ ഒരേ നാണയത്തിന്റെ വശങ്ങളാണ്,” അമര്‍ സിങ് പറഞ്ഞു. ”രണ്ടുപാര്‍ട്ടികള്‍ക്കും ജാതിരാഷ്‌ട്രീയം മാത്രമാണ്. അവരുടെ മതേതരത്വം ഒരു മതവിഭാഗത്തെ പ്രീണിപ്പിക്കലാണ്. ബാബുവയും (കൊച്ചുകുട്ടി) ബുവ (അച്ഛന്‍ പെങ്ങള്‍) വേണോ മോദിയും യോഗിയും വേണോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്.” അഖിലേഷ് യാദവിനെയാണ് ബാബുവയെന്ന് അമര്‍ വിളിച്ചത്. ബുവ, അഖിലേഷിന്റെ അച്ഛന്‍ മുലായത്തിന്റെ സഹോദരിയും ബിഎസ്പി നേതാവുമായ മായാവതിയേയും.
എസ്പിയുടെ രാജ്യസഭാംഗമായിരിക്കെയാണ് അമറിനെ പാര്‍ട്ടി കഴിഞ്ഞ വര്‍ഷം പുറത്താക്കിയത്.
















