ന്യൂദല്‍ഹി: ലോകമാന്യ ബാലഗംഗാധര തിലകന്‍ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തിത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് അവരുടെ തെറ്റ് കാട്ടിക്കൊടുക്കാനുള്ള ശക്തിയും ബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇരുപത് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചത് അദ്ദേഹത്തെ അവര്‍ എത്രത്തോളം ഭയപ്പെട്ടിരുന്നുവെന്നതിന്റെ തെളിവാണ്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗസ്ത് ഒന്നിന് തിലകന്റെ സമാധിദിനമാണ്.
ബ്രിട്ടീഷുകാരുടെ എതിര്‍പ്പ് മറികടന്ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ അഹമ്മദാബാദിലെ വിക്‌ടോറിയ ഗാര്‍ഡനില്‍ തിലകന് പ്രതിമ നിര്‍മിച്ചതും മോദി ഓര്‍മിപ്പിച്ചു. സ്മാരക നിര്‍മാണത്തിന് കളക്ടര്‍ തുടര്‍ച്ചയായി അനുമതി നിഷേധിച്ചു. കോര്‍പ്പറേഷന്‍ മേയറായിരുന്ന പട്ടേല്‍ പദവി ഉപേക്ഷിക്കേണ്ടി വന്നാലും പ്രതിമ സ്ഥാപിക്കുമെന്ന് വ്യക്തമാക്കി.
1929 ഫെബ്രുവരി 28ന് മഹാത്മാഗാന്ധി സ്മാരകം ഉദ്ഘാടനം ചെയ്തു. തിലകന്റെ ശ്രമഫലമായാണ് ഗണേശോത്സവം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഘോഷത്തിനപ്പുറം സാമൂഹിക ഉണര്‍വും ആളുകളില്‍ സമരസതയും സമത്വവും വളര്‍ത്താനുള്ള ശക്തമായ മാധ്യമമായിരുന്നു ഗണേശോത്സവങ്ങള്‍.
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ രാജ്യം ഒരുമിക്കേണ്ട അക്കാലത്ത് ഗണേശോത്സവം ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിപ്പിച്ചു. ഇത്തരം ആഘോഷങ്ങള്‍ക്ക് ജനപിന്തുണ വര്‍ധിച്ചുവെന്നത് നമ്മുടെ പൈതൃകത്തോടും വീരനായകരോടും യുവ തലമുറയ്‌ക്കുള്ള താല്‍പര്യമാണ് വെളിപ്പെടുത്തുന്നത്. ഇന്ന് പല നഗരങ്ങളിലും തെരുവുകളിലും ഗണേശ മണ്ഡപങ്ങള്‍ കാണാം. യുവാക്കള്‍ക്ക് നേതൃത്വം, സംഘടനാബോധം എന്നിവയെക്കുറിച്ചു പഠിക്കാനും അതിനുള്ള കഴിവ് വികസിപ്പിക്കാനുമുള്ള അവസരമാണ് ഗണേശോത്സവങ്ങള്‍. ഗണപതിയുടെ പ്രതിമയും അലങ്കാര സാധനങ്ങളുമെല്ലാം പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
വെല്ലുവിളികളെ അതിജീവിച്ചവര്‍ക്ക് അഭിനന്ദനം
പുതുതായി കോളേജില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി പിന്നോക്ക കുടുംബങ്ങളിലെ മികച്ച വിജയം കൈവരിച്ച കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു. മധ്യപ്രദേശിലെ ദരിദ്ര കുടുംബത്തിലെ വിദ്യാര്‍ഥി ആശാറാം ചൗധരി വെല്ലുവിളികളെ അതിജീവിച്ചാണ് വിജയിച്ചത്. ജോധ്പുര്‍ എയിംസിലെ എംബിബിഎസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ചൗധരി വിജയം നേടി. ചപ്പുചവറുകള്‍ പെറുക്കിയാണ് ചൗധരിയുടെ അഛന്‍ കുടുംബം പോറ്റുന്നത്. ഇത്തരത്തില്‍ സ്വന്തം അധ്വാനത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രേരണയേകുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്.
ഡിടിസിയിലെ ഡ്രൈവറുടെ മകനായ ദല്‍ഹിയിലെ പ്രിന്‍സ് കുമാര്‍, കൊല്‍ക്കത്തയിലെ ഫുട്പാത്തില്‍ തെരുവ് വിളക്കിന് കീഴില്‍ പഠിച്ച അഭയ് ഗുപ്ത, ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളായ അഹമ്മദാബാദിലെ ആഫറീന്‍ ഷൈഖ്, നാഗ്പൂരിലെ സ്‌കൂള്‍ ബസ് ഡ്രൈവറുടെ മകള്‍ ഖുശി, സെക്യൂരിറ്റി ജീവനക്കാരന്റെ മകനായ ഹരിയാനയിലെ കാര്‍ത്തിക്, ഇഷ്ടിക തൊഴിലാളിയുടെ മകനായ ഝാര്‍ഖണ്ഡിലെ രമേശ് സാഹു എന്നിവരെ അഭിനന്ദിക്കുന്നു.
പഠന ചെലവിനായി രമേശ് ഉത്സവസ്ഥലങ്ങളില്‍ കളിപ്പാട്ടം വിറ്റിരുന്നു. ജന്മനാ സ്‌പൈനല്‍ മസ്‌കുലര്‍ ആട്രോഫി എന്ന ജനറ്റിക് രോഗം ബാധിച്ച ദിവ്യാഗംയായ ഗുഡ്ഗാവിലെ അനുഷ്‌കാ പാണ്ഡാ തുടങ്ങി പലരും തങ്ങളുടെ ദൃഢനിശ്ചയം കൊണ്ട് എല്ലാ തടസ്സങ്ങളെയും അതിജീവിക്കുന്നത് ലോകം നോക്കിനിന്നുപോവുകയാണ്. നമുക്ക് ചുറ്റും ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
















