മട്ടാഞ്ചേരി: മേജര്‍ തുറമുഖങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തില്‍ 10.6 ശതമാനം വര്‍ധന. കേന്ദ്ര തുറമുഖ വകുപ്പും ഇന്ത്യന്‍ പോര്‍ട്സ് അസോസിയേഷന് പ്രതിനിധികളും അഞ്ച് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് ശമ്പള വര്‍ധന തീരുമാനമായത്.
ആഗസ്റ്റ് ആദ്യവാരത്തില്‍ ശമ്പള വര്‍ധന കരാര്‍ ഒപ്പിടും. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കൊച്ചിയടക്കമുള്ള 12 മേജര്‍ തുറമുഖ ട്രസ്റ്റുകളിലെ 36,000 ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. 2017 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. 2016 ഡിസംബറില്‍ മുന്‍കാല ശമ്പളകരാര്‍ കാലാവധി പൂര്‍ത്തിയായിരുന്നു.
2018 ജൂണില്‍ വിവിധ ഘട്ടങ്ങളിലായി ശമ്പളവര്‍ധന ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അഞ്ച് വര്‍ഷമാണ് വര്‍ധന കാലാവധി. മുന്‍ കാലങ്ങളിലിത് പത്ത് വര്‍ഷമായിരുന്നു.
പുതിയ വര്‍ധനവിലൂടെ ജീവനക്കാര്‍ക്ക് 3,000 രൂപ മുതല്‍ 10,000 രൂപ വരെ ശമ്പള വര്‍ധനവുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശമ്പള വര്‍ധനവില്‍ തുറമുഖ ജീവനക്കാരുടെ സംഘടനകള്‍ സംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. തുറമുഖ ട്രസ്റ്റുകളെ അതോറിറ്റികളാക്കാനുള്ള പുതിയ നയത്തില്‍ യൂണിയനുകള്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: