ലപ്പുഴ: മണ്ണാറശാല നാഗരാജക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി മഹാക്ഷേത്രങ്ങളേറെയുള്ള ഹരിപ്പാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അധിക്ഷേപിച്ച നോവലിസ്റ്റിന് പിന്തുണ നൽകിയതിൽ പ്രതിഷേധം വ്യാപകം. സ്ത്രീകൾ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോകുന്നത് ലൈംഗീകാവശ്യങ്ങൾക്കാണെന്ന് അധിക്ഷേപിച്ച നോവൽ പ്രസിദ്ധീകരിച്ചത് മാതൃഭൂമിയാണ്.
ഹിന്ദുസ്ത്രീകളെയും പൂജാരിമാരെയും അധിക്ഷേപിച്ച നോവലിസ്റ്റിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, തന്റെ മകനെ കൊണ്ട് നോവൽ പ്രസിദ്ധീകരിക്കുമെന്നും ചെന്നിത്തല പ്രസ്താവിച്ചു. കോൺഗ്രസിന് വോട്ട് ചെയ്തവർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. കോൺഗ്രസ് കുടുംബങ്ങളിൽപ്പെട്ട സ്ത്രീകൾ ബഹുഭൂരിപക്ഷവും നിത്യവും ക്ഷേത്രങ്ങളിൽ പോകുന്നവരാണ്. അവരുടെ മാനത്തിന് പോലും മാതൃഭൂമിയും ഹരീഷും വിലപറയുന്ന അവസ്ഥയാണ്.
ഇക്കാര്യം വ്യക്തമാക്കി കണ്ണകി മഹാസഭ ഉൾപ്പടെയുള്ള വനിതാ കൂട്ടായ്‌മകൾ ചെന്നിത്തലയ്‌ക്ക് ആയിരക്കണക്കിന് സ്ത്രീകൾ ഒപ്പിട്ട കത്തുകൾ അയയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുന്ന ചെന്നിത്തല മുസ്ലീംലീഗ് അടക്കമുള്ള വർഗീയ പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാനാണ് ക്ഷേത്രങ്ങളെ അധിക്ഷേപിക്കുന്നവർക്ക് പിന്തുണ നൽകുന്നതെന്നാണ് വിമർശനം.
ശശിതരൂർ ഹിന്ദുപാക്കിസ്ഥാൻ പരാമർശത്തിലൂടെ അടുത്തിടെ പാർട്ടിയിൽ മേൽക്കൈ നേടിയതും ചെന്നിത്തലയെ അസ്വസ്ഥനാക്കിയിട്ടുണ്ട്. എം.എം. ഹസനും, ആന്റണിയും ഉമ്മൻചാണ്ടിയും ഒക്കെ നയിക്കുന്ന കോൺഗ്രസിൽ ക്ഷേത്രങ്ങളെയും ഹിന്ദുസ്ത്രീകളെയും അധിക്ഷേപിക്കുന്നവർക്ക് കയ്യടിച്ചാൽ മാത്രമെ നിലനിൽപ്പുള്ളു എന്ന ചിന്താഗതിയാകാം ചെന്നിത്തലയെ നയിക്കുന്നതെന്നാണ് വിമർശനം.
















