പത്തനാപുരം: വീണ്ടുമൊരു കാർഗിൽ ദിനം കൂടിയെത്തുമ്പോൾ ആവണീശ്വരത്തുകാർക്ക് നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് വീരചക്ര സജീവ് ഗോപാലപിള്ള. തലവൂർ പഞ്ചായത്തിലെ നെടുവന്നൂർ പൊന്നെടുത്താംപാറ വീട്ടിൽ കുട്ടിയമ്മയുടെ ഇളയമകനായ സജീവ് കാർഗിൽ യുദ്ധത്തിലാണ് വീരമൃത്യു വരിച്ചത്. 1999 മേയ് 20നാണ് ജന്മനാടിനു വേണ്ടി ബലിദാനിയായത്.
സൈന്യത്തിലെ ആർട്ട്‌ലറി ഫോർഫീൽഡ് റജിമെന്റിലെ (പീരങ്കിപട) ഗണ്ണറായിരുന്നു സജീവ്. കാർഗിലിലെ ‘ഗ്രസ്’ എന്ന സ്ഥലത്ത് വച്ച് ഷെല്ല് പൊട്ടിത്തെറിച്ചായിരുന്നു മരണം. ജന്മദിനത്തിൽ ഫോണിലൂടെ അമ്മയിൽനിന്ന് ആശംസകളും വാങ്ങിയാണ് സജീവ് യുദ്ധത്തിനായി പോയത്. എന്നാൽ പിറ്റേന്ന് പുലർച്ചെ സജീവിന്റെ മരണവാർത്തയാണ് ഗ്രാമത്തെ തേടിയെത്തിയത്.
അഞ്ചുവർഷത്തെ സർവീസാണ് സജീവിനുണ്ടായിരുന്നത്. കാർഗിൽ യുദ്ധഭൂമിയിൽ രാജ്യത്തിനായി ജീവൻ ബലി നൽകുമ്പോൾ 25 വയസായിരുന്നു. കുട്ടിയമ്മയുടെ നാല് മക്കളിൽ ഏറ്റവും പ്രിയങ്കരനായിരുന്നു സജീവ്. 1998 സെപ്റ്റംബറിലാണ് ഇന്ത്യയുടെ അധീനതയിലുള്ള ടൈഗർ കുന്നുകളിലേക്ക് പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ നുഴഞ്ഞുകയറിയത്.
മേയ് മാസം ആരംഭിച്ച ഏറ്റുമുട്ടൽ ജൂലൈ വരെ നീണ്ടു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതൽ വെടിവയ്‌പ്പ് നടന്ന യുദ്ധമാണിത്. 300 ഗണ്ണുകൾ 5000 റൗണ്ടുകളിലായി 2,50,000 തവണയാണ് നിറയൊഴിച്ചത്. യുദ്ധത്തിൽ 527 പേർ മരിച്ചു, 1367 പേർക്ക് പരിക്ക് പറ്റി.
ഓരോ കാർഗിൽദിനവും കടന്നുവരുമ്പോൾ രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ മകനെയോർത്തുള്ള അഭിമാനമാണ് 65 വയസുള്ള ഈ അമ്മയ്‌ക്ക്.
അനന്തു തലവൂർ
















