മാനന്തവാടി: പ്രായപൂർത്തിയാകാത്ത വനവാസി വിദ്യാർഥിനികളെ ഫോൺകെണിയിൽപ്പെടുത്തി ഊട്ടിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ മാനന്തവാടി സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് (എസ്എംഎസ്) ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയം തൊണ്ടിയിൽ പി. റിജു (32), കുറ്റ്യാടി മുള്ളമ്പത്ത് കൂട്ടായി ചാലിൽ അമൽ (26) എന്നിവരാണ് അറസ്റ്റിലായത്.
മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്റ്റേറ്റിലെ പതിനേഴും പതിനാലും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരകളായത്. ഊട്ടിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് എസ്എസ്എൽസി വിദ്യാർഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ചു. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.
കഴിഞ്ഞ 16നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികൾ താമസിക്കുന്ന എസ്റ്റേറ്റിലെത്തിയ യുവാക്കൾ ഇരുവരേയും പ്രലോഭിപ്പിച്ച് കാറിൽ കയറ്റി ഊട്ടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ ലോഡ്ജിൽ രണ്ട് മുറികളെടുത്തു. ഒന്നിൽ പെൺകുട്ടികളെ താമസിപ്പിക്കുകയും രണ്ടാമത്തേതിൽ പ്രതികൾ താമസിക്കുകയും ചെയ്തു. രാത്രി പതിനൊന്നോടെ പെൺകുട്ടികളുടെ മുറിയിലെത്തിയ ഒന്നാം പ്രതി റിജു പതിനേഴുകാരിയെ പീഡിപ്പിച്ചു. രണ്ടാംപ്രതി അമൽ പതിനാലുകാരിയെ പീഡിപ്പിക്കാനും മാനഭംഗപ്പെടുത്താനും ശ്രമിച്ചെങ്കിലും പെൺകുട്ടി ചെറുത്തുനിന്നു. പിറ്റേദിവസം പ്രതികൾ പെൺകുട്ടികളെ ഗൂഡല്ലൂരിൽ കൊണ്ടിറക്കി വിട്ടു. കെഎസ്ആർടിസി ബസ്സിൽ നാട്ടിലേക്ക് പൊയ്‌ക്കോളാൻ പറഞ്ഞ് അഞ്ഞൂറ് രൂപയും നൽകി. പെൺകുട്ടികൾ തിരിച്ച് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ ജൂൺ 24നാണ് പ്രതി റിജുവുമായി പതിനേഴുകാരി ഫോണിൽ പരിചയപ്പെടുന്നത്. റിജുവിന്റെ ഫോണിൽ നിന്നും പെൺകുട്ടിയുടെ ഫോണിലേക്ക് മിസ്ഡ് കോൾ വരികയായിരുന്നു. പെൺകുട്ടി തിരിച്ചുവിളിച്ചതോടെയാണ് ബന്ധം വളർന്നത്. പിന്നീട് ഫോൺവിളി പതിവായി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുവായ പതിനാലുകാരിയെ പരിചയപ്പെട്ടു. ഈ കുട്ടിയെ അമലിന് പരിചയപ്പെടുത്തുകയും ചെയ്തു. തുർന്നായിരുന്നു തട്ടിക്കൊണ്ടുപോകലും പീഡനവും. പ്രതികൾ കൂത്തുപറമ്പ് നരവൂരിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നവരാണ്.
ഒരാഴ്ചയോളം ഇവർ കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ബെംഗളൂരുവിലും ഒളിവിൽ കഴിഞ്ഞു. ഒടുവിൽ പിടികൂടുമെന്ന് ഉറപ്പായതോടെ കേസ് അന്വേഷിക്കുന്ന എസ്എംഎസ് ഡിവൈഎസ്പി കെ.പി. കുബേരൻ നമ്പൂതിരി മുമ്പാകെ കീഴടങ്ങുകയായിരുന്നു. കൽപ്പറ്റയിലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
















